എഡിൻബർഗ് : ഐക്യരാഷ്ട്ര സഭയുടെ 26ാം കാലാവസ്ഥാ ഉച്ചകോടിക്ക് സ്‌കോട്ട്ലാന്റിലെ ഗ്ലാസ്‌ഗോയിൽ തുടക്കമായി. നവംബർ 12 വരെ നീണ്ടു നില്ക്കുന്ന ഉച്ചകോടിയിൽ ജോ ബൈഡൻ, നരേന്ദ്രമോദി എന്നിവരുൾപ്പെടെ 200 ഓളം രാജ്യങ്ങളിൽ നിന്നുള്ള ലോകനേതാക്കളും കാലാവസ്ഥാ വിദഗ്ധർ, വ്യവസായമേഖലയിൽ നിന്നുള്ളവർ, അന്താരാഷ്ട്ര സംഘടനകളിൽ നിന്നുള്ളവർ, പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യും. 'സപ്ലൈ ചെയിൻ റെസിലിയൻസ്' എന്ന വിഷയത്തിൽ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ആതിഥേയത്വം വഹിക്കുന്ന പരിപാടിയിൽ മോദി പങ്കെടുക്കും.
പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽ പ്രതിപാദിക്കുന്ന ലക്ഷ്യങ്ങൾ കൈവരിക്കാനാൻ ലോകരാജ്യങ്ങൾ കൈക്കൊണ്ട നടപടികൾ ഉച്ചകോടി വിലയിരുത്തും. കാലാവസ്ഥാ വ്യതിയാനം ചെറുക്കാൻ കൂടുതൽ കാര്യക്ഷമമായ നടപടികളെടുക്കുന്നത് സംബന്ധിച്ചും വിശദമായ ചർച്ചകൾ നടക്കും. പാരിസ് ഉടമ്പടി പ്രകാരം ലോകത്ത് താപനില നിയന്ത്രിച്ച് നിറുത്താനായി 2050 ഓടെ കാർബൺ പുറന്തള്ളൽ അവസാനിപ്പിക്കുമെന്ന് അമ്പതിലേറെ രാജ്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഫറൻസ് ഫ് പാർട്ടീസ് ടു ദ യു.എൻ. ഫ്രെയിംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചെയ്ഞ്ചിന്റെ (സി.ഒ.പി) 26 ാമത് സമ്മേളനം കഴിഞ്ഞ വർഷം നടക്കാനിരുന്നതാണെങ്കിലും കൊവിഡിനെ തുടർന്ന് ഈ വർഷത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു. ലോകം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന കാലാവസ്ഥാ പ്രതിസന്ധി നിയന്ത്രിക്കുന്നതിന് 'അവസാന സാദ്ധ്യത'യായാണ് സി.ഒ.പി 26നെ വിശേഷിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |