അമ്പലപ്പുഴ: തെരുവിൽ നിന്ന് അക്ഷരലോകത്തെത്തിയ മാധവൻ സ്കൂൾ ജീവിതത്തിലേയ്ക്ക് കടന്നു. ആക്രി പെറുക്കി ഉപജീവനം നടത്തി തെരുവോരത്ത് അന്തിയുറങ്ങിയിരുന്ന പരേതനായ മാരിയപ്പന്റെ മകൻ മാധവനാണ് വീണ്ടും അക്ഷരങ്ങളുടെ കൂട്ടുകാരനായത്. മഴയും വെയിലുമേറ്റ് കപ്പക്കടയിലെ തെരുവോരങ്ങളിലാണ് മാധവന്റെ കുടുംബം കഴിഞ്ഞിരുന്നത്.
വിവരം ശ്രദ്ധയിൽപ്പെട്ട സാമൂഹിക പ്രവർത്തകൻ നിസാർ വെള്ളാപ്പള്ളി മാധവനെയും സഹോദരങ്ങളായ അനു, അനിത എന്നിവരെയും ആലുവ ജനസേവ ശിശുഭവനിൽ എത്തിച്ച് പഠനത്തിനാവശ്യമായ ക്രമീകരണങ്ങൾ ചെയ്തുനൽകി. മാധവന്റെ മൂത്ത സഹോദരി മസാണിയെയും മാതാപിതാക്കളെയും വാടക വീട്ടിലേക്ക് മാറ്റുകയും ചെയ്തു.
സുമനസുകളുടെ സഹായത്താൽ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിൽ നാലാം വാർഡിൽ സ്വന്തമായി സ്ഥലം വാങ്ങി വീടും നിർമ്മിച്ച് നൽകി. ആലുവ ജനസേവ ശിശുഭവനിൽ നിന്ന് പഠിച്ചുകൊണ്ടിരുന്ന മാധവൻ പിതാവിന്റെ മരണത്തോടെ തനിച്ചായ അമ്മ തിലകയ്ക്കൊപ്പം താമസം ആരംഭിച്ചു. ഒൻപത് മാസം മുമ്പ് കരൾ രോഗം ബാധിച്ച് മസാണിയും മരിച്ചു.
ഇതിനിടെയാണ് തുടർ പഠനത്തിന് പുന്നപ്ര അറവുകാട് ഹയർ സെക്കൻഡറി സ്കൂളിൽ മാധവൻ ഒൻപതാം ക്ലാസിൽ ചേർന്നത്. സ്കൂൾ മാനേജർ എസ്. പ്രഭുകുമാർ, ഹെഡ്മിസ്ട്രസ് വി.ബി. ഷീജ, ക്ലാസ് ടീച്ചർ അജിത, ഉമാനാഥ്, പൊതുപ്രവർത്തകൻ നിസാർ വെള്ളാപ്പള്ളി എന്നിവർ ചേർന്ന് മാധവനെ സ്വികരിച്ചു. സഹോദരങ്ങളായ അനു, അനിത എന്നിവർ ആലുവ ജനസേവ ശിശുഭവനിൽ നിന്നാണ് പഠിക്കുന്നത്. അമ്മ തിലകയ്ക്കും സഹോദരി അനുവിനുമൊപ്പമാണ് മാധവൻ സ്കൂളിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |