നെടുമ്പാശേരി: ഉദ്യോഗാർത്ഥികൾക്ക് വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകിയ യുവാവ് അറസ്റ്റിൽ. വിഴിഞ്ഞം കാഞ്ഞിരംവിളവീട്ടിൽ ഡൊമിനിക്കിനെയാണ് (35) നെടുമ്പാശേരി പൊലീസ് അറസ്റ്റുചെയ്തത്.
നവി മുംബയ് സിദ്ധി ഓഷൻ ലിമിറ്റഡ് എന്ന കമ്പനിയുടെ വ്യാജലെറ്റർ പാഡിലാണ് ഇയാൾ സർട്ടിഫിക്കറ്റ് തയ്യാറാക്കിയത്. കഴിഞ്ഞ ഓഗസ്റ്റിൽ ഇതുമായി വിദേശത്തേക്കുപോകാൻ വന്ന വിഴിഞ്ഞം സ്വദേശികളായ ഷിബിൻ, പ്രമോദ് എന്നിവരെ നെടുമ്പാശേരി പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഇവരെ ചോദ്യംചെയ്തപ്പോഴാണ് സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകിയ ആളെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേകടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. വിദേശത്ത് ഷിപ്പിൽ സീമാനായ് ജോലി നോക്കുന്നതിനാണ് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിരവധി രേഖകൾ കണ്ടെടുത്തു.
ഇൻസ്‌പെക്ടർ പി.എം. ബൈജു, സബ് ഇൻസ്‌പെക്ടർ അനീഷ് കെ. ദാസ്, എ.എസ്.ഐമാരായ സുനിൽകുമാർ, ബൈജു കുര്യൻ, സി.പി.ഒ സജി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |