ന്യൂഡൽഹി:ഫുൾ മാർക്ക് നേടി മലയാളി വിദ്യാർത്ഥിനി അടക്കം
മൂന്നുപേർ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ ഒന്നാം റാങ്ക് പങ്കിട്ടു. പതിനേഴാം റാങ്ക് നേടിയ എസ്. ഗൗരി ശങ്കറാണ് കേരളത്തിൽ പരീക്ഷ എഴുതിയവരിൽ ഒന്നാമതെത്തിയത്.
കണ്ണൂർ സ്വദേശിയും മുംബയ് മലയാളിയുമായ കാർത്തിക ജി.നായർ,തെലങ്കാന സ്വദേശി മൃണാൽ കുട്ടേരി, ഡൽഹി സ്വദേശി തൻമയ് ഗുപ്‌ത എന്നിവരാണ് ഒന്നാം റാങ്ക് പങ്കിട്ടത്. 720 മാർക്കാണ് ഇവർ നേടിയത്. കൗൺസലിംഗ് വേളയിൽ മറ്റു മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി മുൻഗണന നിശ്ചയിക്കും.
മുംബയിൽ ജനിച്ചു വളർന്ന കാർത്തികയുടെ പിതാവ് ഗംഗാധരൻ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനും മാതാവ് ശ്രീവിദ്യ കോളേജ് അദ്ധ്യാപികയുമാണ്. എം.ബി.ബി.എസിനുശേഷം ഒാങ്കോളജിയിലോ ന്യൂറോളജിയിലോ സ്പെഷ്യലൈസ് ചെയ്യാനാണ് ആഗ്രഹമെന്ന് കാർത്തിക പറഞ്ഞു.
മെഡിക്കൽ, ഡന്റൽ, ആയുഷ് ബിരുദ കോഴ്സുകളുടെ പ്രവേശനത്തിന് ദേശീയ ടെസ്റ്റിംഗ് ഏജൻസി സെപ്തംബർ 12ന് നടത്തിയ പരീക്ഷ പതിനാറു ലക്ഷം പേർ എഴുതിയിരുന്നു.
കേരളത്തിൽ ഒന്നാം റാങ്ക് നേടിയ എസ്. ഗൗരി ശങ്കർ മാവേലിക്കര വെട്ടിയാർ, തണൽവീട്ടിൽ സുനിൽ കുമാറിന്റെയും രേഖയുടെയും മകനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |