കൊച്ചി: ഇന്ധന വില വർദ്ധനയ്‌ക്കെതിരായ കോൺഗ്രസിന്റെ വഴിതടയൽ സമരത്തെ തുടർന്ന് ഒരു മണിക്കൂറോളം വൈറ്റിലയിൽ ഗതാഗതക്കുരുക്കിൽപ്പെട്ട നടൻ ജോജു ജോർജ് പ്രതിഷേധിച്ചതിനെ തുടർന്ന് പ്രവർത്തകർ അദ്ദേഹത്തെ ആക്രമിച്ച് ഒരു കോടിയോളം രൂപ വിലയുള്ള പുത്തൻ ലാൻഡ് റോവർ ഡിഫൻഡർ കാറിന്റെ ചില്ല് തല്ലിത്തകർത്തു. ജോജുവിന്റെ ഇരു കൈയ്ക്കും കാലിനും മുറിവേറ്റു.
മദ്യപിച്ച് അസഭ്യം പറഞ്ഞെന്ന മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വി.കെ. മിനിമോളുടെ പരാതിയിൽ ജോജുവിനെ പൊലീസ് തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായതിനാൽ കേസെടുത്തിട്ടില്ല. തന്നെ ആക്രമിച്ചതിനും വാഹനം തകർത്തതിനും കോൺഗ്രസ് പ്രവർത്തകർക്കെതിരെ മരട് പൊലീസ് സ്റ്റേഷനിൽ ജോജുവും പരാതി നൽകി. വലത് തോളിന് വേദനയുണ്ടെന്ന് മെഡിക്കൽ പരിശോധനയിൽ ജോജു പറഞ്ഞു. പ്രതികളിലൊരാൾ ഷർട്ടിൽ കുത്തിപ്പിടിച്ച് അസഭ്യം വിളിച്ചതായും ജോജുവിന്റെ പരാതിയിൽ പറയുന്നു.
വഴി തടഞ്ഞതിനും വാഹനം തകർത്തതിനും മുൻമേയർ ടോണി ചമ്മണിയടക്കം എട്ട് കോൺഗ്രസുകാർക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ മരട് പൊലീസ് കേസെടുത്തു.
രാവിലെ 11ന് വൈറ്റില ജംഗ്ഷനിൽ വാഹനങ്ങൾ നിറുത്തിയിട്ടുള്ള സമരത്തിനിടെയാണ് സംഭവം. ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഒരു മണിക്കൂർ പ്രതിഷേധം വൻ ഗതാഗതക്കുരുക്കിന് വഴിവച്ചു. കുടുങ്ങിയ നൂറുകണക്കിന് വാഹനങ്ങളിൽ രോഗികളും പരീക്ഷകൾക്കും മറ്റും പോകുന്നവരും ഉണ്ടായിരുന്നു. ഇതിനിടെയാണ് രോഷാകുലനായി വാഹനത്തിൽ നിന്നിറങ്ങി ജോജു സമരക്കാരുമായി തർക്കിച്ചത്. രംഗം വഷളായപ്പോൾ പൊലീസ് ഇടപെട്ട് രണ്ട് കൂട്ടരെയും പിന്തിരിപ്പിച്ചു.
വാഹനത്തിൽ കയറി മടങ്ങാനൊരുങ്ങവേ, പിന്നാലെയെത്തിയ കോൺഗ്രസ് പ്രവർത്തകർ ജോജുവിന്റെ വാഹനം തടഞ്ഞു. മാപ്പ് പറയണമെന്നായിരുന്നു ആവശ്യം. നടൻ വിസമ്മതിച്ചതോടെ, കാറിന്റെ പിൻഭാഗത്തെ ചില്ല് തല്ലിത്തകർത്തു. ബോഡിക്കും ഹാൻഡിലുകൾക്കും കേടുപാടും വരുത്തി. വശങ്ങളിൽ കല്ലുകൊണ്ട് ഉരച്ചു. ആറ് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ട്. ഉടനെ സി.ഐ അനന്തലാൽ വാഹനം ഡ്രൈവ് ചെയ്ത് പനങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇവിടെ നിന്നാണ് ജോജുവിനെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയത്.
പിന്നീട് പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കി. മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന ആരോപണമുയർന്നപ്പോൾ നടൻ സ്വമേധയാ വൈദ്യപരിശോധന ആവശ്യപ്പെടുകയായിരുന്നു. മാളയിലെ വീട്ടിൽ നിന്ന് സംവിധായകൻ എം.കെ.സാജനൊപ്പം എറണാകുളം ക്രൗൺ പ്ളാസ ഹോട്ടലിലേക്കുള്ള യാത്രയിലായിരുന്നു നടൻ.
വൈറ്റില ഒാവർബ്രിഡ്ജിൽ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷാണ് വഴിതടയൽ സമരം ഉദ്ഘാടനം ചെയ്തത്. ഒന്നര മണിക്കൂറോളം കഴിഞ്ഞാണ് ഗതാഗതം സാധാരണ നിലയിലായത്. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു.
കോൺഗ്രസിന്റെ വഴിതടയൽ സമരത്തിനെതിരെ പ്രതിഷേധിച്ചത് ഷോ കാണിക്കാനല്ല. സമര രീതിയോടുള്ള പ്രതിഷേധമായിരുന്നു അത്. ചെയ്തത് തെറ്റല്ല. ആരോടും മാപ്പ് പറയില്ല. സി.പി.എം ചെയ്താലും ഇങ്ങനെ തന്നെ പ്രതികരിക്കുമായിരുന്നു. എന്റെ വണ്ടിയുടെ അടുത്തുണ്ടായിരുന്നത് കീമോതെറാപ്പിക്ക് കൊണ്ടുപോകുന്ന കൊച്ചു കുട്ടിയായിരുന്നു.
നടൻ ജോജു ജോർജ്
ജനകീയ സമരത്തിനെതിരെ ജോജു ജോർജ് നടത്തിയ അക്രമവും വനിതാ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതും മാന്യതയുടെയും സഭ്യതയുടെയും അതിർ വരമ്പുകൾ ലംഘിക്കുന്നതാണ്. വനിതാ പ്രവർത്തകരോട് അപമര്യദയായി പെരുമാറിയതിന് പൊലീസ് നടപടിയെടുക്കണം. അല്ലെങ്കിൽ ശക്തമായി പ്രതിഷേധിക്കും
-കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |