പത്തനംതിട്ട: ഒന്നാം ക്ളാസിൽ പഠിക്കുന്ന ഹയറാൻസിയ ഇനി വീട്ടിലെത്തി അമ്മ മാതാർ ബീവിയെ മലയാളം പഠിപ്പിക്കണം. ചെങ്കോട്ട സ്വദേശിയായ മാതാർ ബീവി ഇതുവരെ മകൾക്കൊപ്പം ഒാൺലൈൻ ക്ളാസിൽ ഇരിക്കുമായിരുന്നു, മലയാളം പഠിക്കാൻ. മകൾ സ്കൂളിലേക്ക് പോയപ്പോൾ അമ്മയ്ക്ക് പഠിക്കാൻ സൗകര്യമില്ലാതായി. സ്കൂളിൽ നിന്ന് പഠിക്കുന്നത് വീട്ടിൽ വന്ന് മകൾ പറഞ്ഞിട്ടു വേണം ഇനി അമ്മയ്ക്കു പഠിക്കാൻ. മക്കളെ മലയാളം സ്കൂളിൽ ചേർത്തതു തന്നെ തമിഴ് മാത്രം വായിക്കാനും എഴുതാനും അറിയാവുന്ന തന്റെ ബുദ്ധിമുട്ട് അവർക്ക് വരരുതെന്ന് ആഗ്രഹിച്ചാണ്. മകൻ ഫാരീസും പത്തനംതിട്ട തൈക്കാവ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിയാണ്. തമിഴ്നാട് ചെങ്കോട്ട വടകര സ്വദേശിയായ മാതാർ ബീവി ഭർത്താവ് നൂർ മുഹമ്മദുമായി പത്തനംതിട്ട ഫാരീസ് മൻസിൽ വീട്ടിൽ താമസമായിട്ട് എട്ടു വർഷമായി.
ഒാൺലൈൻ ക്ലാസിൽ ഇരിക്കുമ്പോൾ അദ്ധ്യാപകർ പറയുന്നത് പൂർണമായും മനസിലാക്കാൻ ഹയറാൻസിയയ്ക്ക് കഴിയുമായിരുന്നില്ല. സമീപത്തുള്ളവരോടും അദ്ധ്യാപകരോടും സംശയം ചോദിച്ച് മനസിലാക്കിയാണ് അമ്മയ്ക്കും പറഞ്ഞുകൊടുത്തിരുന്നത്. ഇരുവരും ഒരുമിച്ച് മലായാളം പാട്ടുപാടാനും അക്ഷരം എഴുതാനും ശ്രമിക്കുകയായിരുന്നു.
നൂർ മുഹമ്മദ് പലപ്പോഴും ഭാര്യയെ മലയാളം പഠിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മാതാർ ബീവിക്കൊഴികെ മൂവർക്കും മലയാളം അറിയാം.
മകളാണ് എങ്ങനെ ഉച്ചരിക്കണം എഴുതണം എന്നൊക്കെ അമ്മയെ പഠിപ്പിച്ചുപോരുന്നത്. 22 വർഷമായി നൂർ മുഹമ്മദ് പത്തനംതിട്ടയിലെത്തിയിട്ട്. പച്ചക്കറി കച്ചവടം ചെയ്താണ് ഉപജീവനം. മാതാർ ബീവിക്കു വീട്ടിൽ തയ്യൽജോലി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |