തിരുവനന്തപുരം: അൻസി കബീറിന്റെയും അഞ്ജന ഷാജന്റെയും ദാരുണാന്ത്യം ആരാധകർക്കും സഹപ്രവർത്തകർക്കും വിശ്വസിക്കാനാവുന്നില്ല. സൗന്ദര്യ മത്സരത്തിൽ തുടങ്ങിയ ഇരുവരുടേയും സൗഹൃദം മരണത്തിലും ഒന്നിച്ചപ്പോൾ ഉറ്റകൂട്ടുകാരികളുടെ വിയോഗത്തിൽ തളർന്ന കുടുംബങ്ങളെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ തേങ്ങുകയാണ് കൂട്ടുകാർ. മിസ് കേരള പട്ടം കിട്ടിയപ്പോൾ ലഭിച്ച അഭിനന്ദനങ്ങളും സന്തോഷങ്ങളുമെല്ലാം ഒരായുസിന്റെ ആവേശമാണ് തന്നിൽ നിറച്ചതെന്ന് അൻസി മുമ്പ് പറഞ്ഞിരുന്നു. കിരീട നേട്ടത്തിലൂടെ സാക്ഷാത്കരിച്ചത് അമ്മയുടെ സ്വപ്നം കൂടിയാണെന്നും പറഞ്ഞിരുന്നു. അൻസി സൗന്ദര്യമത്സരങ്ങളിൽ പങ്കെടുക്കാൻ പോകുമ്പോൾ പിന്തുണയുമായി കുടുംബാംഗങ്ങളും ഒപ്പം ഉണ്ടാകുമായിരുന്നു.
ഫാഷൻ ലോകത്ത് സജീവമാണെങ്കിലും ഇൻഫോസിസിലെ ജോലി ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് പറഞ്ഞിരുന്ന അൻസി മിസ് ഇന്ത്യ ആകാനുള്ള ഒരുക്കത്തിലായിരുന്നു. 'ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും മത്സരങ്ങളിൽ പങ്കെടുക്കാനും നമുക്ക് സ്വാതന്ത്ര്യം ഉണ്ട്. നമ്മൾ എന്ത് ധരിക്കണം. എവിടെ നിൽക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉള്ളതുകൊണ്ട് മത്സരങ്ങളിൽ ഒട്ടും ആത്മവിശ്വാസക്കുറവ് ഉണ്ടായിരുന്നില്ല'- അൻസി പറയുമായിരുന്നു. മേക്കപ്പൊന്നും ഇല്ലാതെ പരിപാടികൾക്ക് എത്തുന്ന അൻസിയും അഞ്ജനയും സുഹൃത്തുക്കൾക്ക് എന്നും പ്രചോദനമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |