തിരുവനന്തപുരം: ഒന്നര വർഷത്തിന് ശേഷം സ്‌കൂളിലെത്തിയ കുരുന്നുകളെ അദ്ധ്യാപകരും സ്‌കൂൾ അധികൃതരും മധുരം നൽകി സ്വീകരിച്ചു. കൊടിതോരണങ്ങൾ കൊണ്ട് ക്ളാസ് മുറികൾ അലങ്കരിച്ചിരുന്നു. കൊവിഡ് നിയന്ത്രണങ്ങളോടെയാണ് സ്‌കൂളുകളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചത്. സാധാരണ ജൂണിൽ സ്‌കൂൾ തുറക്കുമ്പോൾ കോരിച്ചൊരിയുന്ന മഴയത്താണ് കുട്ടികൾ ആദ്യദിനം സ്‌കൂളിലെത്തിയിരുന്നത്. ഇത്തവണ മഴ ഉണ്ടായിരുന്നെങ്കിലും ഇന്നലെ മഴ ശക്തമാകാതിരുന്നത് രക്ഷിതാക്കൾക്കും കുട്ടികൾക്കും ഒരുപോലെ ആശ്വാസമായി. ബസ് സൗകര്യമില്ലാത്തിടങ്ങളിൽ രക്ഷിതാക്കൾക്കൊപ്പം ബൈക്കിലും മറ്റുമായാണ് കുട്ടികളെത്തിയത്.
ഇന്നലെ രാവിലെ 8.30ന് വഴുതക്കാട് കോട്ടൺഹിൽ ഗവ.എൽ.പി സ്‌കൂളിലായിരുന്നു ' തിരികെ സ്‌കൂളിലേക്ക് ' എന്ന് പേരിട്ട പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടന്നത്. മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ. അനിൽ എന്നിവർ കുട്ടികളെ വരവേൽക്കാനെത്തിയിരുന്നു. കോട്ടൺഹിൽ സ്‌കൂളിൽ തിരഞ്ഞെടുക്കപ്പെട്ട 20 വിദ്യാർത്ഥികളാണ് പ്രവേശനോത്സവത്തിൽ പങ്കെടുത്തത്. സ്‌കൂളിലെത്തിയ കുട്ടികളെ മന്ത്രി മന്ത്രി വി. ശിവൻകുട്ടി കിരീടം അണിയിച്ചു. മന്ത്രി ആന്റണി രാജു സമ്മാനങ്ങൾ നൽകിയപ്പോൾ മന്ത്രി ജി.ആർ. അനിൽ കുട്ടികൾക്ക് മധുരം വിതരണം ചെയ്‌തു. മേയർ ആര്യാ രാജേന്ദ്രൻ കുട്ടികളെ മാസ്‌കും ധരിപ്പിച്ചു.
സാനിറ്റൈസർ നൽകി കൈകൾ അണുവിമുക്തമാക്കിയ ശേഷം കുട്ടികളുടെ താപനില പരിശോധിച്ച് അദ്ധ്യാപകർ തന്നെ അവരെ ക്ളാസുകളിൽ കൊണ്ടിരുത്തി. സ്‌കൂളിലെത്തിയതിന്റെ ആവേശം പാട്ട് പാടിയാണ് കുട്ടികൾ പ്രകടിപ്പിച്ചത്. ആദ്യ ഘട്ടത്തിൽ ഒന്നുമുതൽ 7 വരെയും 10,12 ക്ളാസുകളുമാണ് ആരംഭിച്ചത്. 8,9, പ്ളസ് വൺ ക്ളാസുകൾ 15ന് തുടങ്ങും. ആദ്യ രണ്ടാഴ്‌ച ഉച്ചവരെ മാത്രമേ ക്ളാസുള്ളൂ. രാവിലെ ഒമ്പതിന് ക്ളാസുകൾ തുടങ്ങും. ഓരോ ബാച്ചിനും മൂന്ന് ദിവസം തുടർച്ചയായി ക്ളാസ് എന്ന രീതിയിലാണ് നിലവിലെ ക്രമീകരണം. 1000 കുട്ടികളിൽ കൂടുതലുണ്ടെങ്കിൽ ആകെ കുട്ടികളുടെ 25 ശതമാനം മാത്രം ഒരു സമയയെത്തുന്ന രീതിയിലാണ് ക്ലാസുകളുള്ളത്.
ഓരോ ബാച്ചിനും തുടർച്ചയായി മൂന്ന് ദിവസം സ്‌കൂളിൽ വരാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ക്ലാസ് രണ്ടായി വിഭജിച്ച് ഒരു സമയം പരമാവധി കുട്ടികൾക്ക് ഹാജരാകാവുന്ന വിധത്തിലാണ് ക്രമീകരണങ്ങൾ. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സ്‌കൂളുകളിൽ സിക്ക് റൂമും സജ്ജമാക്കിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ കുട്ടികൾക്കോ അദ്ധ്യാപകർക്കോ ഉണ്ടായാൽ അവരെ സിക്ക് റൂമിലേക്ക് മാറ്റും. കൊവിഡ് സംബന്ധിച്ച് ശ്രദ്ധിക്കേണ്ട പെരുമാറ്റരീതികൾ വിവരിക്കുന്ന ബോർഡുകൾ, പോസ്റ്ററുകൾ എന്നിവയും സ്‌കൂളുകളിൽ ഒരുക്കിയിട്ടുണ്ട്. യൂണിഫോം നിർബന്ധമല്ല, അസംബ്ളിയും ഒഴിവാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |