ആലപ്പുഴ: ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റ് - യു.ജിക്ക് കേരളത്തിൽ ഒന്നാം സ്ഥാനത്തെത്തിയത് മാവേലിക്കര സ്വദേശി ഗൗരി ശങ്കർ. 720ൽ 715 മാർക്കാണ് നേടിയത്. വെട്ടിയാർ പള്ളിയറക്കാവ് ക്ഷേത്രത്തിന് സമീപം തണൽ വീട്ടിൽ സുനിൽ - രേഖ ദമ്പതികളുടെ മൂത്ത മകനാണ്. അഖിലേന്ത്യാതലത്തിൽ 17ാം റാങ്കാണ് ഗൗരിക്ക് ലഭിച്ചത്.
ഡൽഹി ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ എം.ബി.ബി.എസിന് ചേരാനാണ് ആഗ്രഹമെന്ന് ഗൗരിശങ്കർ പറഞ്ഞു. പാലാ ബ്രില്യൻസ് കോളേജിലായിരുന്നു നീറ്റ് പരിശീലനം. മാവേലിക്കര പാറ്റൂർ ശ്രീബുദ്ധ സെൻട്രൽ സ്കൂളിൽ നിന്ന് പത്താം ക്ലാസിൽ 98.2 ശതമാനവും ചങ്ങനാശേരി ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാ വിഹാറിൽ നിന്ന് പ്ലസ് ടുവിന് 98.8 ശതമാനവും മാർക്ക് നേടിയായിരുന്നു വിജയം.
ക്ലാസ് ഇല്ലാത്ത ദിവസങ്ങളിൽ ചുരുങ്ങിയത് പത്ത് മണിക്കൂർ പഠിക്കുന്നതാണ് തന്റെ പതിവെന്ന് ഗൗരിശങ്കർ പറഞ്ഞു. ഓരോ ദിവസവും മണിക്കൂറിൽ എത്ര പാഠഭാഗങ്ങൾ പഠിച്ചുതീർക്കണമെന്ന് മുൻകൂട്ടി നിശ്ചയിക്കും. അതനുസരിച്ച് ടൈംടേബിൾ തയ്യാറാക്കിയായിരുന്നു പരിശീലനം. രക്ഷകർത്താക്കളുടെയും അദ്ധ്യാപകരുടെയും പിന്തുണയും ചിട്ടയായ പഠനവും സമയക്രമവുമാണ് തന്റെ വിജയരഹസ്യമെന്ന് ഗൗരി പറയുന്നു. പ്രവാസിയായിരുന്ന അച്ഛൻ സുനിൽകുമാർ കൃഷി മേൽനോട്ടവുമായി ഇപ്പോൾ നാട്ടിലുണ്ട്. അമ്മ രേഖ വീട്ടമ്മയാണ്. സഹോദരൻ പവി ശങ്കർ പ്ലസ്ടു വിദ്യാർത്ഥിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |