ആലപ്പുഴ: അടുക്കള ബഡ്ജറ്റ് താളം തെറ്റിച്ച ഗ്യാസ് വില വർദ്ധന ഹോട്ടൽ വിഭവങ്ങളെയും വൈകാതെ പിടിമുറുക്കും. പാചകവാതക വില കുറയ്ക്കാൻ തയ്യാറാകാത്ത പക്ഷം വിഭവങ്ങളുടെ വില കൂട്ടാതെ നിർവാഹമില്ലെന്ന മുന്നറിയിപ്പ് വ്യാപാരികൾ നൽകിക്കഴിഞ്ഞു. വാണിജ്യ സിലിണ്ടറിന് ഈ വർഷം മാത്രം അറുന്നൂറ് രൂപയിലധികമാണ് വർദ്ധനവുണ്ടായത്.
19 കിലോഗ്രാം തൂക്കമുള്ള സിലിണ്ടർ വാങ്ങുന്നതിന് ഒറ്റയടിക്ക് പോക്കറ്റിൽ നിന്ന് രണ്ടായിരം രൂപ കാലിയാകും. മറുവശത്ത് മത്സ്യം, മാംസം, പച്ചക്കറി, വെളിച്ചെണ്ണ തുടങ്ങിയവയുടെ വിലയും ഉച്ഛസ്ഥായിലാണ്. ഇതോടെ ഭക്ഷണ വിലയിൽ മാറ്റം വരുത്താതെ പിടിച്ചുനിൽക്കാനാവില്ലെന്ന് ഹോട്ടൽ മേഖലയിലുള്ളവർ പറയുന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടെ നാലു തവണ ഗാർഹിക സിലിണ്ടറുകളുടെ വില ഉയർത്തിയിരുന്നു.
വിളമ്പിത്തീർന്നിട്ടും നഷ്ടം
1. കൊവിഡ് രൂക്ഷമായി ബാധിച്ച മേഖലകളിലൊന്നാണ് ഹോട്ടൽ വ്യവസായം
2. കൊവിഡ് ഇളവുകളിൽ ഇരുട്ടടിയായി ഗ്യാസ് വിലവർദ്ധന
3. സമാനമാണ് കാറ്ററിംഗ് സ്ഥാപനങ്ങളുടെയും സ്ഥിതി
4. മുൻകൂട്ടി ലഭിച്ച ബുക്കിംഗിന് വില കൂട്ടാനാവില്ല
5. നിരക്ക് കൂട്ടാതെ പിടിച്ചുനിൽക്കാനാവില്ല
വിറകിനും ക്ഷാമം
തുടർച്ചയായി പെയ്യുന്ന മഴ വിറക് ലഭ്യതയെയും ബാധിച്ചിട്ടുണ്ട്. ഉണങ്ങിയ വിറകിന്റെ ക്ഷാമവും അധിക വിലയും ഒരുപോലെ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു. ഇതിനൊപ്പം മണ്ണെണ്ണ ലഭ്യതയും കുറഞ്ഞു. തെങ്ങ് കൃഷിയിലുണ്ടായ കുറവ് മൂലം ചൂട്ട്, കൊതുമ്പ് മുതലായവയും കിട്ടാനില്ല.
₹ 600: വാണിജ്യ സിലിണ്ടറിന് ഈ വർഷം കൂടിയത്
തൂക്കം: 19 കിലോഗ്രാം
വില: ₹ 2,000
""
ഒരു വർഷത്തിനുള്ളിൽ ആയിരത്തോളം രൂപയാണ് വാണിജ്യ സിലിണ്ടറിന്മേൽ വർദ്ധിച്ചത്. ഇത് മൂലം പ്രതിദിനം മൂവായിരം രൂപ അധിക ബാദ്ധ്യത ഓരോ ഹോട്ടലിനുമുണ്ടാകുന്നു. പാചകവാതക വില കുറച്ചില്ലെങ്കിൽ ഭക്ഷണ വിഭവങ്ങളുടെ വില വർദ്ധിപ്പിക്കാൻ നിർബന്ധിതരാകും.
ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |