ആലപ്പുഴ: പരമ്പരാഗത പരീക്ഷാരീതി പി.എസ്.സി ഒന്ന് മാറ്റിപ്പിടിക്കാൻ തുടങ്ങിയതോടെ 'കറക്കിക്കുത്തുകാർ' വട്ടം കറങ്ങുന്നു. അല്പജ്ഞാനികൾ ആകെ കുഴങ്ങുന്ന അവസ്ഥയാണ്. ചോദിക്കുന്ന കാര്യത്തെപ്പറ്റി വ്യക്തമായ അറിവുള്ളവർക്ക് മാത്രം റാങ്ക് ലിസ്റ്റിൽ ഇടം പിടിക്കാൻ കഴിയുംവിധമാണ് പി.എസ്.സി ചോദ്യപേപ്പർ പരിഷ്കരിച്ചിരിക്കുന്നത്.
നാല് ഉത്തരങ്ങളിൽ നിന്ന് ഒന്ന് തിരഞ്ഞെടുക്കുന്നതായിരുന്നു പതിവ് രീതി. ഇതാണ് പി.എസ്.സി പൊളിച്ചെഴുതിയത്. എന്നാൽ നാല് ഉത്തരങ്ങൾക്കൊപ്പം ഇവയിൽ ഏതൊക്കെയാണ് ശരി എന്ന് തിരഞ്ഞെടുക്കേണ്ടി വരുന്നതാണ് ഉദ്യോഗാർത്ഥികളെ കുഴയ്ക്കുന്നത്. രണ്ടാഴ്ച മുമ്പ് നടന്ന എൽ.ഡി.സി പരീക്ഷയിലും കഴിഞ്ഞ ദിവസം ആരംഭിച്ച ബിരുദ തല പ്രാഥമിക പരീക്ഷയിലുമാണ് പരിഷ്ക്കരിച്ച രീതിയിലെ ചോദ്യങ്ങൾ വന്നുതുടങ്ങിയത്.
പരീക്ഷയ്ക്ക് ഒന്നേകാൽ മണിക്കൂറാണ് അനുവദിച്ചിരിക്കുന്നത്. ചോദ്യോത്തര രീതിയിൽ മാറ്റമുണ്ടായപ്പോൾ ഓരോ ചോദ്യത്തിനും ശരിയുത്തരം കണ്ടെത്താൻ കുത്തിയിരുന്ന് പഠിച്ചവർക്ക് പോലും കൂടുതൽ സമയം വേണമെന്ന അവസ്ഥയായി. ചോദ്യരീതി മാറ്റിയെങ്കിലും ഒരു മിനിറ്റ് പോലും സമയ വർദ്ധനവ് നൽകിയിട്ടില്ല. പതിവ് ശൈലിയിൽ മാത്രം പി.എസ്.സി പരീക്ഷയെ സമീപിച്ചിരുന്ന ഉദ്യോഗാർത്ഥികൾക്ക് ഇതോടെ പരീക്ഷ പൂർണമാക്കാൻ സമയം തികയാത്ത സ്ഥിതിയുണ്ടായി. അതേ സമയം പി.എസ്.സി ബുള്ളറ്റിൻ അടുത്തിടെ പുറത്തിറക്കിയ പതിപ്പുകളിൽ സമാന ഘടനയിലെ ചോദ്യങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. വരും ആഴ്ചകളിൽ പരീക്ഷയെഴുതാനുള്ള ഉദ്യോഗാർത്ഥികൾ ചോദ്യം സംബന്ധിച്ച ധാരണ ലഭിച്ചതിന്റെ ആശ്വാസത്തിലാണ്.
""
പതിവ് ശൈലിയിൽ നിന്ന് വ്യത്യസ്തമായാണ് പല ചോദ്യങ്ങളും വന്നത്. ഇതോടെ ചോദ്യം വായിക്കാൻ തന്നെ ഏറെ ബുദ്ധിമുട്ടി. ഇത്തരത്തിലാണ് ഇനി മുതൽ ചോദ്യങ്ങളുടെ ഘടനയെങ്കിൽ പരീക്ഷാ സമയം കൂട്ടണം.
ശരണ്യ, ഉദ്യോഗാർത്ഥി
? ഉദാഹരണം
ഫിസ്കൽ റെസ്പോൺസിബിലിറ്റി ആൻഡ് ബഡ്ജറ്റ് മാനേജ്മെന്റ് ആക്ടുമായി ബന്ധപ്പെട്ട് താഴെ പറയുന്ന ലക്ഷ്യങ്ങളിൽ ഏതാണ് ശരിയായിട്ടുള്ളത്?
1.ധനക്കമ്മി ജി.ഡി.പിയുടെ 5 ശതമാനം ആയി കുറയ്ക്കണം
2.റവന്യുകമ്മി പൂർണമായി ഇല്ലാതാക്കണം
3.സാമ്പത്തിക പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത വേണം
A. 1ഉം 2ഉം മാത്രം
B. 2ഉം 3ഉം മാത്രം
C. 1ഉം 3ഉം മാത്രം
D. മുകളിൽ പറഞ്ഞത് എല്ലാം(1,2,3)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |