പെരുമ്പാവൂർ: പെരുമ്പാവൂർ കടുവാളിലെ നിഗൂഢമായ ഗുഹ വീണ്ടും ചർച്ചാവിഷയമാകുന്നു. ബഹുനില കെട്ടിടം നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതോടെയാണ് കടുവാൾ ഗുഹ വീണ്ടും ചർച്ചാവിഷയമായത്. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഗുഹാമുഖം ഇരുമ്പ് ഷീറ്റുകൾകൊണ്ട് അടച്ചുകെട്ടിയതിനെതിരെ പെരുമ്പാവൂർ ലോക്കൽ ഹിസ്റ്ററി റിസർച്ച് സെന്റർ ഡയറക്ടർ ഇസ്മായിൽ പള്ളിപ്രം രംഗത്തെത്തി.നിർമ്മാണ പ്രവൃത്തികൾ തടയണമെന്നാവശ്യപ്പെട്ട് കളക്ടർ, സാംസ്‌കാരിക വിഭാഗം അഡീഷ്ണൽ ചീഫ് സെക്രട്ടറി എന്നിവർക്ക് അദ്ദേഹം പരാതി നൽകി. മണ്ണ് നീക്കി ഗുഹാമുഖം തുറന്നു പരിശോധിച്ച് ഇതിന്റെ ചരിത്ര പ്രാധാന്യം കണ്ടെത്താൻ ആർക്കിയോളജി വകുപ്പ് തയ്യാറാവണമെന്നും ഇസ്മായിൽ പള്ളിപ്രം നിവേദനത്തിൽ ആവശ്യപ്പെട്ടു. കടുവാൾ ജംഗ്ഷനിൽ നിന്നും ഓൾഡ് വല്ലം റോഡ് ആരംഭിക്കുന്ന ഭാഗത്തുള്ള ഗുഹയിൽ ഉദ്ഖനനം നടത്തണമെന്ന് 2019ൽ സംസ്ഥാന ആർക്കിയോളജി ഡിപ്പാർട്ട്മെന്റിന്റെ നിർദ്ദേശമുണ്ടായിരുന്നു. ഗുഹയ്ക്ക് അഞ്ചടി ഉയരവും നാലടി വീതിയുമുണ്ട്. ഇതിന്റെ നീളം അളക്കുന്നതിനായി നാട്ടുകാർ ഗുഹാമുഖത്ത് തീ കൂട്ടിയപ്പോൾ എം.സി. റോഡ് മറികടന്ന് പൊലീസ് ക്വാർട്ടേഴ്സിന്റെ ഭാഗത്ത് പുക ഉയർന്നതായി പറയപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |