എസ്.ബി.ഐ മുൻ ചെയർമാൻ പ്രദീപ് ചൗധരി അറസ്‌റ്റിൽ
ന്യൂഡൽഹി: വായ്‌പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ജപ്‌തിചെയ്‌ത പഞ്ചനക്ഷത്ര ഹോട്ടൽ കുറഞ്ഞവിലയ്ക്ക് വിറ്റുവെന്ന കേസിൽ എസ്.ബി.ഐ മുൻ ചെയർമാൻ പ്രദീപ് ചൗധരിയെ ജയ്സാൽമീർ (രാജസ്ഥാൻ) പൊലീസ് അറസ്‌റ്റ് ചെയ്‌തു. ജാമ്യാപേക്ഷ തള്ളിയ മജിസ്‌ട്രേറ്റ് കോടതി, അദ്ദേഹത്തെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.
രാജസ്ഥാനിലെ ഗോദവാൻ ഗ്രൂപ്പിന്റെ ഗർ രാജ്‌വാഡ എന്ന പഞ്ചനക്ഷത്ര ഹോട്ടൽ പദ്ധതിക്ക് 2007ൽ എസ്.ബി.ഐ 24 കോടി രൂപ വായ്‌പ അനുവദിച്ചിരുന്നു. എന്നാൽ, പദ്ധതി യാഥാർത്ഥ്യമായില്ല; വായ്‌പ കിട്ടാക്കടവുമായി. 2010ൽ ഗ്രൂപ്പിന്റെ പ്രമോട്ടർ മരണമടഞ്ഞു. 200 കോടി രൂപ മതിക്കുന്ന ഹോട്ടൽ പദ്ധതി ഇതിനിടെ ലേലം ചെയ്‌തു. ആൽക്കമിസ്‌റ്റ് അസറ്റ് റീകൺസ്‌ട്രക്‌ഷൻ കമ്പനിയാണ് ഹോട്ടൽ ലേലത്തിൽ വാങ്ങിയത്. വെറും 25 കോടി രൂപയ്ക്കായിരുന്നു ഏറ്റെടുക്കൽ.
2013 സെപ്‌തംബറിൽ ചെയർമാൻ പദവിയിൽ നിന്ന് വിരമിച്ച പ്രദീപ് ചൗധരി ആൽക്കമിസ്‌റ്റ് കമ്പനിയുടെ ഡയറക്‌ടർ ബോർഡംഗവുമായി. ഇതോടെ, ലേലത്തിൽ ഗൂഢാലോചനയുണ്ടെന്നും ആൽക്കമിസ്‌റ്റ് കമ്പനിക്ക് 175 കോടി രൂപയുടെ ലാഭമുണ്ടായെന്നും ചൗധരിയുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഹോട്ടൽ ഗ്രൂപ്പ് ഉടമകൾ രംഗത്തെത്തിയത്. വഞ്ചന, പൊതുസേവകനായിരിക്കേ നടത്തിയ ക്രിമിനൽ കുറ്റം, ക്രിമിനൽ ഗൂഢാലോചന എന്നിവചാർത്തിയാണ് ചൗധരിയെ അറസ്‌റ്റ് ചെയ്‌തത്.
'ഹോട്ടൽ വില്പന നിയമപ്രകാരം"
ജപ്‌തി ചെയ്‌ത വസ്‌തു നിയമപ്രകാരമേ അസറ്റ് റീകൺസ്‌ട്രക്‌ഷൻ കമ്പനിക്ക് കൈമാറാനാകൂ എന്നതിനാൽ പ്രദീപ് ചൗധരിക്കെതിരായ കേസ് ആശ്ചര്യമുണർത്തുന്നതാണെന്ന് എസ്.ബി.ഐയുടെ മുൻ മേധാവികൾ പറയുന്നു. ജഡ്‌ജ്‌മെന്റിൽ പിഴവുണ്ടായിരിക്കാനാണ് സാദ്ധ്യതയെന്ന് മുൻ ചെയർമാൻ രജനീഷ് കുമാർ പറഞ്ഞു. പൂർണമായും നിയമപ്രകാരമായിരുന്നു ലേലമെന്ന് എസ്.ബി.ഐയും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |