കാർ തകർത്ത ഏഴു പേരെ ഇന്ന് പിടികൂടുമെന്ന് പൊലീസ്
കൊച്ചി: നടൻ ജോജു ജോർജിനെ നടുറോഡിൽ കൈയേറ്റം ചെയ്ത് ലാൻഡ്റോവർ ഡിഫൻഡർ കാർ തല്ലിത്തകർത്ത കേസിൽ ഒരാൾ അറസ്റ്റിലായി. വൈറ്റില ഭഗത് സിംഗ് നഗറിൽ പേരേപ്പിള്ളി വീട്ടിൽ പി.ജെ. ജോസഫാണ് (45) പിടിയിലായത്. കൊച്ചി കോർപ്പറേഷൻ 52-ാം ഡിവിഷൻ കൗൺസിലർ സോണിയുടെ ഭർത്താവും ഐ.എൻ.ടി.യു.സി വൈറ്റില ഓട്ടോറിക്ഷാ സ്റ്റാൻഡ് കൺവീനറുമാണിയാൾ.
കാർ തകർക്കുന്ന ദൃശ്യങ്ങളിൽ ജോസഫിന്റെ മുഖം വ്യക്തമാണ്. അക്രമത്തിനിടെ കൈക്ക് പരിക്കേറ്റ ജോസഫ് ചികിത്സ തേടാതെ വീട്ടിൽ തുടരുകയായിരുന്നു. ഇന്നലെ വൈകിട്ട് മൂന്നിന് മഫ്ടിയിൽ പൊലീസ് സംഘം വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. ഏഴുമണിയോടെ അറസ്റ്ര് രേഖപ്പെടുത്തി. ജോസഫിന്റെ രക്തസാമ്പിൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ ഒന്നാം പ്രതി മുൻ മേയർ ടോണി ചമ്മണി അടക്കമുള്ള ഏഴ് പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും.
ഓട്ടോ ഡ്രൈവറായ ജോസഫ് കഴിഞ്ഞ ദിവസം ഡിവിഷനിലെ കാന നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ഭഗത്‌സിംഗ് റോഡ് ദീപ്തി ലെയ്‌നിലെ അനിൽ പ്രഭയെ ആക്രമിച്ചതായി പരാതിയുണ്ടായിരുന്നു. ഈ കേസ് മരട് പൊലീസ് സ്റ്റേഷനിൽ മാപ്പു പറഞ്ഞ് ഒത്തുതീർക്കുകയായിരുന്നു. ജോജുവിന്റെ പരാതിയിൽ അറസ്റ്റ് ഉടനുണ്ടാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു വ്യക്തമാക്കി. സി.സി.ടിവി ദൃശ്യങ്ങൾ ജോജുവിനെ കാണിച്ച് പ്രതികളെ ഉറപ്പാക്കി. സ്വകാര്യ വ്യക്തികളുടെ സ്വത്തുക്കൾ നശിപ്പിക്കുന്നതിനെതിരെ അടുത്തിടെ പ്രാബല്യത്തിലായ ആക്ട് പ്രകാരമാണ് കേസ്. ജാമ്യമില്ലാ വകുപ്പാണിത്. ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് ജോജുവിന്റെ പരാതി. ഈ തുക കോടതിയിൽ കെട്ടിവച്ചാലേ പുറത്തിറങ്ങാനാകൂ.
നേതാക്കളെ
പ്രതിചേർത്തു
റോഡ് ഉപരോധിച്ച കേസിൽ കോൺഗ്രസ് സംസ്ഥാന, ജില്ലാ നേതാക്കളെ പ്രതി ചേർത്തു. എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി. സമരം ഉദ്ഘാടനം ചെയ്ത കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്, വൈസ് പ്രസിഡന്റുമാരായ വി.ജെ. പൗലോസ്, വി.പി.സജീന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ ദീപ്തി മേരി വർഗീസ്, അബ്ദുൾ മുത്തലിബ്, മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ, നേതാക്കളായ വി.കെ. മുഹമ്മദ്കുട്ടി, ടോണി ചമ്മിണി, മാലിനി കുറുപ്പ് എന്നിവരടക്കം 15 പേരാണ് പ്രതികൾ. കൂടുതൽ പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തും. വിളിച്ചുവരുത്തി അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടും.
ജോജുവിനെതിരെ മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റും കോർപ്പറേഷൻ കൗൺസിലറുമായ വി.കെ. മിനിമോൾ നൽകിയ പരാതിയിൽ സത്യാവസ്ഥ പരിശോധിച്ചിട്ടേ കേസെടുക്കൂവെന്ന് കമ്മിഷണർ പറഞ്ഞു. ജോജു അപമര്യാദയായി പെരുമാറിയതിന് തെളിവുകൾ ലഭിച്ചിട്ടില്ലെന്നും കമ്മിഷണർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |