കൊച്ചി: റെസിഡൻഷ്യൽ അപ്പാർട്ട്മെന്റുകളിലെ താമസക്കാർ വളർത്തുമൃഗങ്ങളെ ഒപ്പം സംരക്ഷിക്കുന്നതു വിലക്കുന്ന റെസിഡൻഷ്യൽ അസോസിയേഷനുകളുടെ നിയമാവലി നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ഹൈക്കോടതി. പീപ്പിൾസ് ഫോർ ആനിമൽസ് എന്ന സംഘടന നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി. അപ്പാർട്ട്മെന്റുകളിലെ താമസക്കാർക്ക് സ്വന്തം ഇഷ്ടപ്രകാരം വളർത്തുമൃഗങ്ങളെ സംരക്ഷിക്കാം. അപ്പാർട്ട്മെന്റിലെ ലിഫ്റ്റുകൾ ഉൾപ്പെടെയുള്ള പൊതുസൗകര്യങ്ങൾ ഇതിനായി ഉപയോഗിക്കുന്നതിനും തടസമില്ല. അതേസമയം ഇത്തരത്തിൽ വളർത്തുമൃഗങ്ങളെ സംരക്ഷിക്കുന്നത് സമീപത്തെ ഫ്ളാറ്റുകളിലും അപ്പാർട്ട്മെന്റുകളിലും കഴിയുന്നവരുടെ അവകാശങ്ങൾ ഹനിക്കുന്ന തരത്തിലോ സുരക്ഷാ മുൻകരുതൽ സ്വീകരിക്കാതെയോ ആകരുതെന്നും വിധിയിൽ പറയുന്നു. ദേശീയ മൃഗസംരക്ഷണ ബോർഡ് ഇത്തരത്തിൽ മൃഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി മാർഗ്ഗനിർദ്ദേശങ്ങൾ 2015 ഫെബ്രുവരി 26ന് നൽകിയിട്ടുണ്ട്. റെസിഡന്റ്സ് അസോസിയേഷനുകൾക്ക് ഈ മാർഗ നിർദ്ദേശങ്ങൾ ഏർപ്പെടുത്താവുന്നതാണെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു. മറ്റു ജീവികളെയും സംരക്ഷിക്കുന്നതിനുള്ള ചിന്ത സമൂഹത്തിൽ വളർത്താനായി സംസ്ഥാനത്ത് സ്കൂൾ തലം മുതൽ ബോധവത്കരണ പരിപാടികൾ സർക്കാർ സംഘടിപ്പിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |