മലപ്പുറം: കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുമ്പോഴും സ്പെഷൽ ജുവനൈൽ പൊലീസ് യൂണിറ്റ് സംബന്ധിച്ച സുപ്രീം കോടതിയുടെ നിർദ്ദേശം ജില്ലയിൽ യഥാവിധി പാലിക്കുന്നില്ല. ഡിവൈ.എസ്.പി റാങ്കിലെ ഉദ്യോഗസ്ഥനെ നോഡൽ ഓഫീസറാക്കുകയും എല്ലാ സ്റ്റേഷനുകളിലും ജുവനൈൽ ജസ്റ്റിസ്, പോക്സോ ആക്ടുകളിൽ പരിശീലനം ലഭിച്ച എ.എസ്.ഐ റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനെയെങ്കിലും നിയമിക്കണമെന്നുമാണ് സുപ്രീംകോടതിയുടെ നിർദ്ദേശം.
കുട്ടികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന രണ്ട് സാമൂഹ്യപ്രവർത്തകരെയും ടീമിൽ ഉൾപ്പെടുത്തണം. ഇതിൽ ഒരാൾ സ്ത്രീയാവണം. എന്നാൽ സി ബ്രാഞ്ച് ഡിവൈ.എസ്.പിക്ക് പദ്ധതിയുടെ അധിക ചുമതല നൽകിയതല്ലാതെ സ്റ്റേഷനുകളിൽ ജുവനൈൽ പൊലീസ് യൂണിറ്റുകളില്ല.
നിലവിൽ ഒന്നിലധികം പദ്ധതികളുടെ നോഡൽ ഓഫീസറാണ് സി ബ്രാഞ്ച് ഡിവൈ.എസ്.പി. കുട്ടികൾക്ക് നീതി ഉറപ്പാക്കുന്നതിൽ നിർണ്ണായക പങ്കുള്ള സ്പെഷൽ ജുവനൈൽ പൊലീസ് യൂണിറ്റിന്റെ ചുമതല ഇത്തരത്തിൽ കൈമാറുമ്പോൾ പദ്ധതിയുടെ ലക്ഷ്യവും നടത്തിപ്പും അവതാളത്തിലാവും.
ഇരയുടെയും സാക്ഷികളുടെയും കുറ്റവാളിയുടെയും മൊഴിയെടുക്കേണ്ടത് പരിശീലനം ലഭിച്ച പൊലീസ് ഉദ്യോഗസ്ഥനാവണം. കുട്ടികളുടെ സുരക്ഷയും സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റ് സർക്കാർ, ഇതര ഏജൻസികളുമായി പൊലീസിനെ ബന്ധപ്പെടുത്തേണ്ടതും ഈ ഉദ്യോഗസ്ഥന്റെ ചുമതലയാണ്. കേസിൽ ചാർജ്ജ് ഷീറ്റ് സമർപ്പിക്കുന്നതിന് വേഗം കൂട്ടാനും പിഴവുകളില്ലെന്ന് ഉറപ്പുവരുത്താനും ഇതു കൊണ്ടാവും.
ജില്ലയിലെ 35 സ്റ്റേഷനുകളിലും പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ സേവനം ഉറപ്പാക്കണമെന്ന നിർദ്ദേശം മിക്കയിടത്തും പാലിക്കപ്പെടുന്നില്ല. സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് സ്പെഷൽ ജുവനൈൽ പൊലീസ് യൂണിറ്റ് രൂപവത്കരിക്കാത്തതിനാൽ പരിശീലനം ലഭിച്ചവർ ട്രാൻസ്ഫറാവുന്നതോടെ പകരം വരുന്നവർക്ക് അധിക ചുമതലയേകുകയാണ് ചെയ്യുന്നത്.
പലപ്പോഴും ഇത്തരത്തിൽ വരുന്നയാൾക്ക് ജുവൈനൽ, പോക്സോ നിയമങ്ങളിൽ പരിശീലനം ലഭിച്ചിട്ടുണ്ടാവില്ല.
വീഴ്ചകൾ ഒഴിവാകും
301പോക്സോ കേസുകളാണ് ജില്ലയിൽ ജനുവരി മുതൽ ഒക്ടോബർ വരെയായി റിപ്പോർട്ട് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |