ആലപ്പുഴ: ക്ളാസ് കഴിഞ്ഞ് തനിച്ച് വീട്ടിലേക്ക് മടങ്ങിയ പ്ലസ്ടു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി ശ്മശാനത്തിൽ വച്ച് അഞ്ചംഗ സംഘം പീഡിപ്പിച്ചതായി പരാതി. കിടങ്ങറ -ചക്കുളത്തുകാവ് റോഡിൽ മുട്ടാർ പള്ളിക്ക് സമീപം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം.
കുട്ടിയുടെ രക്ഷിതാക്കളാണ് പൊലീസിൽ പരാതി നൽകിയത്. സംഭവ ശേഷം വീട്ടുകാർ പെൺകുട്ടിയെ ചങ്ങനാശേരിയിലുള്ള ബന്ധു വീട്ടിലേക്ക് മാറ്റി. വിശദമായ മൊഴിയെടുക്കലിനും ആരോഗ്യപരിശോധനയ്‌ക്കും ശേഷം കേസെടുക്കും. പ്രാഥമികാന്വേഷണം തുടങ്ങിയതായി രാമങ്കരി സി.ഐ രവി സന്തോഷ് അറിയിച്ചു. സ്കൂളിൽ നിന്ന് പാടശേഖരത്തിന് നടുവിലൂടെയുള്ള റോഡ് വഴി വേണം വീട്ടിലേയ്ക്ക് പോകാൻ. ഇതിനിടയിൽ ശ്മശാനമുള്ള ഭാഗത്ത് താമസക്കാരില്ല. പ്രളയത്തിൽ റോഡ് പൂർണമായും തകർന്നതിനാൽ ഇരുചക്രവാഹനം ഒഴികെയുള്ളവ കടന്നുപോകില്ല.
പരാതിയിൽ പറയുന്നത് : 'ശ്‌മശാനത്തിലുണ്ടായിരുന്ന അഞ്ചംഗ സംഘം കുട്ടിയെ തടഞ്ഞുനിറുത്തി. സംഘത്തിലുണ്ടായിരുന്ന ഒരാൾ ഉടുത്തിരുന്ന കൈലിമുണ്ട് കീറി കുട്ടിയുടെ മുഖവും കൈയും കെട്ടിയ ശേഷം ശ്മശാനത്തിലേക്ക് കൊണ്ടുപോയി. ശേഷിച്ച കൈലിമുണ്ട് വായിൽ തിരുകിയ ശേഷം പീഡിപ്പിച്ചു. " ഇവരിൽ നിന്ന് രക്ഷപ്പെട്ട വിദ്യാർത്ഥിനി വീട്ടിലെത്തി രക്ഷിതാക്കളോട് വിവരം പറഞ്ഞു. തുടർന്ന് രാമങ്കരി പൊലീസിൽ പരാതി നൽകി. പ്രദേശവാസികളോ, പരിചയമുള്ളവരോ അല്ല തന്നെ തട്ടിക്കൊണ്ട് പോയതെന്നാണ് വിദ്യാർത്ഥിനിയുടെ പ്രാഥമിക മൊഴി. സംഭവസ്ഥലം ജില്ല പൊലീസ് മേധാവി ജി. ജയ്ദേവിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. പ്രദേശത്തെ സി.സി ടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നു. അമ്പലപ്പുഴ ഡിവൈ.എസ്.പി എസ്.ഡി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ രാമങ്കരി സി.ഐ ഉൾപ്പെടെ അഞ്ച് സി.ഐമാർ പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |