കുളത്തൂർ: കഴക്കൂട്ടം മുതൽ മുട്ടത്തറ വരെയുള്ള പ്രദേശങ്ങളിലെ സീവേജ് മാലിന്യപ്രശ്‌നങ്ങൾക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി പാതിവഴിയിൽ. 2019ൽ ആരംഭിച്ച പദ്ധതി നടത്തിപ്പിലെ മെല്ലെപ്പോക്കും എച്ച്.ഡി.ഡി സംവിധാനത്തിൽ പൈപ്പിടൽ ജോലികൾക്ക് ഉണ്ടാകുന്ന കാലതാമസവും കാരണം പദ്ധതി നീളുകയായിരുന്നു.
2020 മാർച്ച് 31ന് പൂർത്തിയാക്കേണ്ട പദ്ധതിയുടെ 50 ശതമാനം പോലും ഇതുവരെ നടന്നിട്ടില്ല. കഴക്കൂട്ടത്ത് നിന്ന് തെറ്റിയാർ തോടിന് സമാന്തരമായി 6 മുതൽ 10 മീറ്റർ വരെ താഴ്ചയിലാണ് പൈപ്പിടൽ നടക്കുന്നത്. കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതിയിൽപ്പെടുത്തി നിർമ്മാണം ആരംഭിച്ചിട്ട് മൂന്നര വർഷം കഴിഞ്ഞിട്ടും പദ്ധതി ഇഴഞ്ഞുനീങ്ങുകയാണ്. റോഡുകൾ പൂർണമായും കുത്തിപ്പൊളിച്ച് ഗതാഗതം നിലച്ചതിനാൽ ജനങ്ങളും ദുരിതത്തിലാണ്.
കഴിഞ്ഞ മൂന്നര വർഷമായി യാത്രാസൗകര്യം പൂർണമായി നിലച്ച നാട്ടുകാർക്ക് ഇപ്പോൾ കാൽനടയാത്രപോലും അസാദ്ധ്യമായ അവസ്ഥയിലാണ്. നിർമ്മാണ പ്രവൃത്തികളുടെ ഭാഗമായി റോഡിൽ രൂപപ്പെട്ട വൻ കുഴികൾ മഴക്കാലത്ത് നിറഞ്ഞുകവിഞ്ഞു റോഡ് മുഴുവൻ വെള്ളക്കെട്ടായി കിടക്കുന്നതിനാൽ കാൽ നടയാത്രക്കാരിൽ നിരവധിപേർക്ക് കുഴികളിൽ വീണ് പരിക്കേറ്റിരുന്നു.
അനുവദിച്ച തുക
അരശുംമൂട് - കരിമണൽ സീവേജ് ലൈൻ പദ്ധതിക്ക് 21.82 കോടി
കുഴിവിള - ആക്കുളം സീവേജ് ലൈൻ 15.08 കോടി
ടെക്നോപാർക്ക് മൂന്നാംഘട്ടത്തിലെ ഒരു കിലോമീറ്റർ സീവേജ് ലൈൻ 9.80 കോടി
പുലയനാർകോട്ട - മുട്ടത്തറ ട്രീറ്റ്‌മെന്റ് പ്ലാന്റ് പൈപ്പ് ലൈൻ അടക്കമുള്ള പ്രവർത്തനങ്ങൾക്ക് 49.96 കോടി
മെഡിക്കൽ കോളേജ് സീവേജ് പ്ലാന്റ് 19.16 കോടി
പദ്ധതി ഇങ്ങനെ
-------------------------------
കുളത്തൂർ, കരിമണൽ, ആക്കുളം, ഇടത്തറ, ഉള്ളൂർ, കരിക്കകം, ശാന്തിനഗർ തുടങ്ങിയ ഇടങ്ങളിൽ പമ്പിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ച് വിവിധയിടങ്ങളിൽ നിന്ന് പൈപ്പ് ലൈൻ വഴി പമ്പിംഗ് സ്റ്റേഷനുകളിലെത്തിക്കുന്ന മാലിന്യം മുട്ടത്തറയിലെ പ്ലാന്റിലെത്തിച്ച് സംസ്‌കരിക്കും. മുട്ടത്തറയിലെ പ്ലാന്റിൽ ഒരു ദിവസം 107 മില്യൺ ലിറ്റർ (എം.എൽ.ഡി ) മാലിന്യം സംസ്‌കരിക്കാനുള്ള ശേഷിയുണ്ടെങ്കിലും നിലവിൽ 40 എം.എൽ.ഡി മാത്രമാണ് സംസ്‌കരിക്കുന്നത്.
മാർച്ചിൽ പൂർത്തിയാക്കും:
മന്ത്രി റോഷി അഗസ്റ്റിൻ
കഴക്കൂട്ടം - മുട്ടത്തറ സീവേജ് പ്രോജക്ട് മന്ദഗതിയിലായതോടെ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലം എം.എൽ.എ കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ ഉന്നയിച്ച സബ്മിഷനെ തുടർന്ന് മന്ത്രി റോഷി അഗസ്റ്റിൻ ഇന്നലെ ഉന്നതതലയോഗം വിളിച്ചുചേർത്തു. നിർമ്മാണ പ്രവൃത്തികൾ വിലയിരുത്തിയ മന്ത്രി ഇപ്പോൾ നടന്നുവരുന്ന പ്രവൃത്തികൾ മാർച്ചിനുള്ളിൽ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്കും കരാറുകാർക്കും കർശന നിർദ്ദേശം നൽകി. തകർന്നു കിടക്കുന്ന റോഡുകൾ അടിയന്തര പ്രാധാന്യത്തോടെ സഞ്ചാരയോഗ്യമാക്കാനും ഇതിനായി കൂടുതൽ തൊഴിലാളികളെ നിയോഗിക്കാനും ചീഫ് എൻജിനിയർ എല്ലാ മാസവും നേരിട്ട് പദ്ധതി വിലയിരുത്താനും യോഗത്തിൽ തീരുമാനിച്ചു. രണ്ട് മാസം കഴിഞ്ഞു മന്ത്രിതലത്തിൽ അവലോകനം ചേരും. യോഗത്തിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, നഗരസഭാ സെക്രട്ടറി, ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ, അമൃത് പ്രോജക്ട് ഉദ്യോഗസ്ഥർ, ബന്ധപ്പെട്ട കരാറുകാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |