തിരുവനന്തപുരം: കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ആവർത്തിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്രം കുറച്ചത് തുച്ഛമായ തുക മാത്രമാണെന്നും, അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് ഇന്ധനവില കുറയ്ക്കാൻ പറ്റില്ല. സംസ്ഥാനത്തിന് ഇന്ധന നികുതി പ്രധാനമാണ്. കൊവിഡ് ചെലവുകൾ കൂടി വന്നപ്പോൾ സംസ്ഥാനങ്ങൾക്ക് വലിയ ഭാരമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ പല സംസ്ഥാനങ്ങളേക്കാൾ കേരളത്തിൽ ഇന്ധനവില കുറവാണെന്നും ധനമന്ത്രി പറഞ്ഞു. കുറച്ച് മാസങ്ങൾകൊണ്ട് 30 രൂപയാണ് കേന്ദ്രം വർദ്ധിപ്പിച്ചത്. പ്രത്യേക രീതിയിലാണ് കേന്ദ്രം നികുതി കൂട്ടിയത്. ഇപ്പോൾ കുറച്ചത് തുച്ഛമായ തുക മാത്രം. പോക്കറ്റടിച്ച് വണ്ടിക്കൂലിക്ക് കാശ് നൽകുന്ന രീതിയാണ് കേന്ദ്രത്തിന്റേതെന്നും മന്ത്രി വിമർശിച്ചു.
അതേസമയം സംസ്ഥാനം ഇന്ധനവില കുറയ്ക്കണമെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ ആവശ്യപ്പെട്ടു. കേന്ദ്രം നികുതി കുറച്ചതിനെ സ്വാഗതം ചെയ്യുന്നു. സംസ്ഥാന സർക്കാർ നികുതി കുറച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |