പട്ന: ബീഹാറിൽ രണ്ടിടങ്ങളിലായുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ പത്തുപേർ മരിച്ചു. 14 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇവരിൽ പലരും അതീവ ഗുരുതരാവസ്ഥയിലാണെന്നും അതിനാൽ മരണനിരക്ക് ഇനിയും വർദ്ധിക്കുമെന്നാണ് റിപ്പോർട്ടുകൾ. വെസ്‌റ്റ് ചമ്പാരൻ, ഗോപാൽഗഞ്‌ജ് എന്നീ ജില്ലകളിലാണ് ദുരന്തമുണ്ടായത്.
വെസ്‌റ്റ് ചമ്പാരനിൽ ആറുപേരും ഗോപാൽ ഗഞ്ജിൽ നാലുപേരുമാണ് ഇന്ന് മരിച്ചത്. ഇതോടെ ചൊവ്വാഴ്‌ചയ്‌ക്ക് ശേഷം ഇന്നുവരെ മരണമടഞ്ഞവരുടെ ആകെ എണ്ണം 15 ആയി. പ്രഥമദൃഷ്‌ട്യാ ഇവ വ്യാജമദ്യം കൊണ്ടുണ്ടായ മരണമാണെന്നും കൂടുതൽ വിവരങ്ങൾ മരണമടഞ്ഞവരുടെ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിലൂടെയേ ലഭിക്കൂവെന്നും പൊലീസ് അറിയിച്ചു. രണ്ടിടത്തും മദ്യം കഴിച്ച് ഗുരുതരാവസ്ഥയിലായവർക്ക് തലവേദന, ഛർദ്ദി, കാഴ്‌ചനഷ്‌ടമാകുന്ന പ്രശ്‌നങ്ങൾ ഇവയുണ്ടായെന്ന് പൊലീസ് പറയുന്നു.
സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് സംശയിക്കുന്ന നാലുപേരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ഇന്ന് ദുരന്തമുണ്ടായ വെസ്‌റ്റ് ചമ്പാരനിൽ കഴിഞ്ഞ ജുലായിലും ദുരന്തമുണ്ടായിരുന്നു. അന്ന് 16 പേരാണ് മരണമടഞ്ഞത്. മദ്യനിരോധനം നിലനിൽക്കുന്ന സംസ്ഥാനമായ ബീഹാറിൽ വ്യാജമദ്യം സുലഭമാണെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |