തിരുവനന്തപുരം: കെ എസ് ആർ ടി സി ജീവനക്കാരുടെ സമരത്തിൽ വലഞ്ഞ് യാത്രക്കാർ. ഗ്രാമനഗര സർവീസുകളും ദീർഘദൂര സർവീസുകളും മുടങ്ങിയതോടെ ജനങ്ങൾ ബുദ്ധിമുട്ടിലായി. തിരുവനന്തപുരത്ത് പലയിടങ്ങളിലും ബദൽ സംവിധാനം പൊലീസ് ഒരുക്കുന്നുണ്ട്. തമ്പാനൂർ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ വന്നിറങ്ങുന്നവരെ പൊലീസ് വാഹനങ്ങളിലും സമാന്തരവാഹനങ്ങളിലുമായി കൃത്യസ്ഥലങ്ങളിൽ എത്തിക്കാനുള്ള ശ്രമം പൊലീസിന്റെ ഭാഗത്ത് നിന്നുമുണ്ട്.
ഗ്രാമങ്ങളിലാണ് യാത്രാക്ലേശം രൂക്ഷമായത്. ഓട്ടോറിക്ഷയാണ് പലരും ആശ്രയിക്കുന്നത്. അതും ജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അമിതമായ ചാർജാണ് പല ഡ്രൈവർമാരും ഈടാക്കുന്നത്. പെട്രോൾ വില വർദ്ധനവിൽ സമാന്തര വാഹനങ്ങളെല്ലാം നിരക്ക് കൂട്ടുന്നത് പൊതുജനങ്ങളുടെ ജീവിതം കൂടുതൽ ദുസഹമാക്കുന്നു.
ശമ്പളപരിഷ്‌കരണം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് ജീവനക്കാരുടെ സമരം. കെ എസ് ആർ ടി സിയിൽ ഒമ്പതു വർഷമായി ശമ്പളപരിഷ്‌കരണം നടപ്പാക്കിയിട്ടില്ല. കഴിഞ്ഞദിവസം രാത്രി നടത്തിയ മന്ത്രിതല ചർച്ച പരാജയപ്പെട്ടതോടെയാണ് തൊഴിലാളി യൂണിയനുകൾ നേരത്തെ പ്രഖ്യാപിച്ച പണിമുടക്കുമായി മുന്നോട്ട് പോകുന്നത്. ഇടത് അനുകൂല യൂണിയനും ബി എം എസും ഇന്നും കോൺഗ്രസ് അനുകൂല യൂണിയൻ നാളെ രാത്രി വരെ 48 മണിക്കൂറുമാണ് പണിമുടക്കുന്നത്. സമരത്തെ നേരിടാൻ ഡയസ്‌നോൺ പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |