തിരുവനന്തപുരം: കെ എസ് ആർ ടി സി ജീവനക്കാർ നടത്തുന്ന സമരം ന്യായീകരിക്കാനാകില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ഒരു രൂപ പോലും വരുമാനമില്ലാത്ത സമയത്തും ശമ്പളവും ആനുകൂല്യങ്ങളും മുടക്കാതെ ഈ സർക്കാർ നൽകിയിരുന്നു. ഓരോ മാസവും 80 കോടി രൂപയാണ് ശമ്പളം നൽകാൻ സർക്കാർ ചെലവഴിക്കുന്നത്. 30 കോടി രൂപയുടെ അധിക ബാദ്ധ്യത വരുന്ന ശമ്പള പരിഷ്‌കരണമാണ് ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്.
മാസശമ്പളം പോലും ലഭിക്കാത്ത വലിയ വിഭാഗം ജനങ്ങൾ കഷ്‌ടപ്പെടുമ്പോഴാണ് ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ട് യൂണിയനുകൾ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ചർച്ച ചെയ്യാൻ 30 മണിക്കൂർ സമയം പോലും സർക്കാരിന് നൽകിയില്ല. ഈ സമരം നടത്തിയതിൽ ഒരു ന്യായീകരണവും ഇല്ല. ഇത് കൈയും കെട്ടി നോക്കി നിൽക്കാനാകില്ലെന്നും ഇത്തരം പ്രവണത തുടരാനാണ് തീരുമാനമെങ്കിൽ സർക്കാർ നിയമ നിർമ്മാണത്തിലേയ്‌ക്ക് പോകുമെന്നും മന്ത്രി പറഞ്ഞു.
കെ എസ് ആർ ടി സിയെ അവശ്യ സർവീസായി പ്രഖ്യാപിക്കാനുള്ള ആലോചനയും സർക്കാരിനുണ്ട്. സ്‌കൂളുകൾ തുറന്ന, ശബരിമല സീസൺ ആരംഭിച്ച സമയത്ത് തന്നെയുള്ള ഈ പണിമുടക്ക് അനാവശ്യമാണ്. യൂണിയനും മാനേജ്‌മെന്റും തമ്മിലുള്ള തർക്കത്തിൽ ജനങ്ങൾ എന്ത് പിഴച്ചുവെന്നും ജനങ്ങളെ ബന്ദികളാക്കരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ചൊവ്വാഴ്ച മുതൽ സ്വകാര്യ ബസുകളും സമരത്തിനിറങ്ങുകയാണ്. യാത്രാ നിരക്ക് വർദ്ധിപ്പിക്കണമെന്നതാണ് ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |