സ്വപ്നം കണ്ട സിനിമയിലേക്ക് എത്തിച്ചേർന്ന അനുഭവം പങ്കുവയ്ക്കുന്നു തിരക്കഥാകൃത്ത്
അഭിലാഷ് പിള്ള
തിരക്കഥയെഴുതിയ ഒരു ചിത്രം റിലീസിനൊരുങ്ങുമ്പോൾ തന്നെ ചിത്രീകരണം നടക്കുന്ന രണ്ടു ചിത്രങ്ങൾക്ക് വേണ്ടി തിരക്കഥ ഒരുക്കുവാൻ കഴിഞ്ഞ സന്തോഷത്തിലാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. അമലാ പോൾ നിർമ്മിച്ച 'കഡാവർ" എന്ന തമിഴ് ചിത്രത്തിനു വേണ്ടി തിരക്കഥ രചിച്ചു കൊണ്ടാണ് അഭിലാഷ് പിള്ള ഈ രംഗത്തെത്തുന്നത്. ഈ ചിത്രത്തിന്റെ സംവിധായകൻ അനൂപ് പണിക്കരുമായി മൂന്നു വർഷമായി ഈ ചിത്രവുമായി സഹകരിച്ചു പ്രവർത്തിക്കുകയായിരുന്നു. ഒരു ഫൊറൻസിക് സർജന്റെ ജീവിതവും കുറ്റാന്വേഷണവുമാണ് ഈ ചിത്രം പറയുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്.
എം. പത്മകുമാർ സംവിധാനം ചെയ്യുന്ന 'പത്താം വളവ്" , വൈശാഖ് സംവിധാനം ചെയ്യുന്ന 'നൈറ്റ് ഡ്രൈവ്" എന്നീ ചിത്രങ്ങൾക്കു വേണ്ടിയാണ് അഭിലാഷ് തിരക്കഥ ഒരുക്കുന്നത്. തൊടുപുഴയാണ് 'പത്താം വളവ്" സിനിമയുടെ ലൊക്കേഷൻ. നൈറ്റ് ഡ്രൈവ് കൊച്ചിയിലും ഷൂട്ടിംഗ് നടക്കുന്നു.
ജോസഫും പുലിമുരുകനും കണ്ട് കയ്യടിച്ച തനിക്ക് ആ സിനിമകൾ ഒരുക്കിയ സംവിധായകരുടെ പുതിയ സിനിമകൾക്ക് തിരക്കഥ ഒരുക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നുവെന്ന് അഭിലാഷ് പിള്ള പറയുന്നു. സ്വപ്നം കണ്ട കാര്യമാണ്, ഇന്ന് യാഥാർത്ഥ്യമായത്. സിനിമയോടുള്ള പ്രണയം കാരണമായിരുന്നു ബാംഗ്ലൂരിലെ ജോലി രാജിവച്ച് നാട്ടിലേക്കു മടങ്ങിയത്. പിന്നീട്കൊച്ചി ഇൻഫോ പാർക്കിൽ ജോയിൻ ചെയ്തുവെങ്കിലും അതും ഉപേക്ഷിച്ചു.
പിന്നീട് സിനിമയ്ക്കുവേണ്ടി ജീവിതം തന്നെ മാറ്റിവയ്ക്കുകയായിരുന്നു. ചോറ്റാനിക്കരയാണ് അഭിലാഷിന്റെ നാട്. ബന്ധു കൂടിയായ സംഗീത സംവിധായകൻ രാജാമണിയുടെ വലിയ പ്രോത്സാഹനം തന്നിലെ തിരക്കഥാകൃത്തിന് ലഭിച്ചിരുന്നതായി അഭിലാഷ് പറയുന്നു. എഴുതിക്കൂടേ എന്ന് എപ്പോഴും ചോദിക്കുമായിരുന്നു. അതേ പോലെ സംവിധായകൻ അരുൺ ഗോപിയും പ്രചോദിപ്പിച്ചു. കോളേജ് പഠനകാലത്ത് കഥകൾ എഴുതിത്തുടങ്ങിയാണ് എഴുത്തിന്റെ ലോകത്തിലേക്കു കടന്നു വരുന്നത്. 'കഡാവർ" കഴിഞ്ഞപ്പോഴാണ് പത്മകുമാറിന്റെ പ്രൊജക്ടിലേക്ക് കടന്നത്. അതു പൂർത്തിയായപ്പോഴേക്കും നൈറ്റ് ഡ്രൈവിലെത്തി. രണ്ടു ചിത്രങ്ങളുടെയും ചിത്രീകരണം ഏതാണ് ഒരേ സമയത്തു തന്നെ ആയത് തികച്ചും നിയോഗമായായി കാണുന്നുവെന്ന് അഭിലാഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |