കാക്കനാടൻ കഥാവശേഷനായിട്ട് പത്തു വർഷം കഴിഞ്ഞു. കാക്കനാടൻ സ്മരണകളിൽ വീണ്ടും വീണ്ടും തെളിഞ്ഞുവരുന്ന ചിത്രങ്ങൾ
അടുത്തറിയുന്ന ആരുടെയും പ്രിയപ്പെട്ടവനായിരുന്നു കാക്കനാടൻ. എല്ലാവരുടെയും ബേബിച്ചായൻ. പ്രായത്തിൽ മുതിർന്ന വൈക്കം ചന്ദ്രശേഖരൻ നായരെപ്പോലുള്ളവർക്ക് ബേബി. ജനറൽ പിക്ചേഴ്സ് രവീന്ദ്രനാഥൻനായരെപ്പോലുള്ളവർക്ക് കാക്കനാടൻ. തന്നെ കാണാൻ എത്തുന്ന എല്ലാവരെയും ഒരേ നിലയിൽ പരിഗണിച്ചു സ്നേഹം ആവോളം പകർന്നുനൽകിയ പച്ചമനുഷ്യനായ എഴുത്തുകാരനായിരുന്നു കാക്കനാടൻ. നാട്ടുകാരെയും കൂട്ടുകാരെയും അപരിചിതരായ ആരാധകരെയും വേർതിരിവില്ലാതെ വീട്ടിലേക്ക് ഹൃദ്യമായി സ്വാഗതം ചെയ്യുന്ന സാഹിത്യകാരന്മാരെ വിരളമായേ കാണാൻ കഴിയുകയുള്ളൂ. ഒരിക്കലെങ്കിലും പരിചയപ്പെട്ടിട്ടുള്ളവർ പ്രശസ്തനായ എഴുത്തുകാരൻ എന്നതിലുപരി കാക്കനാടനിലെ ഈ മനുഷ്യത്വവും ഊഷ്മളമായ ഇടപെടലുകളുമാണ് എക്കാലവും ഓർമ്മയിൽ സൂക്ഷിക്കുവാൻ ഇഷ്ടപ്പെടുന്നത്.
''എനിക്കെപ്പോഴും ആളും പേരുമൊക്കെ അടുത്ത് വേണം. ഒരു സെക്ലൂഡഡ് ലൈഫ് എനിക്ക് ചിന്തിക്കാനേ ആവില്ല. ഒറ്റപ്പെട്ട ഒരവസ്ഥയിൽ അധികനേരം ഇരിക്കാനുമാവില്ല.""
('കാക്കനാടൻ നമ്മുടെ ബേബിച്ചായൻ" എന്ന ഡോക്യുമെന്ററിയിൽ നിന്ന് 2008) അഷ്ടമുടിക്കായലിനെ ഏറെ സ്നേഹിച്ചുകൊണ്ട് കായൽതീരത്തെ വാടകവീടുകളിൽ സന്തോഷത്തോടെ ജീവിച്ച കാക്കനാടന്റെ രചനകളിൽ കായലും കായൽപരിസരങ്ങളും കടന്നുകൂടുന്നത് സ്വാഭാവികം.
കായൽപരപ്പുപോലെ ചലനാത്മകമാണ് കാക്കനാടന്റെ മനസ്. ചില അലകൾ തരംഗങ്ങളുണ്ടാക്കി പടരുന്നു. പിന്നീട് ഒരു തരംഗലീലയുടെ സംഗീതമായി മാറുന്നു. ഒടുവിൽ ശാന്തമായി വിലയിക്കുന്നു. സാഗരത്തിന്റെ നിസ്സീമവിസ്തൃതി കായലിനില്ല. ശുദ്ധജലതടാകത്തിന്റെ നിർമ്മലമായ സ്വച്ഛന്ദ്യവുമില്ല. ഓരും പുളിയും കലക്കലും എല്ലാം ചേർന്ന സമ്മിശ്രമായ ഒരു രസമാണ് ആഴമുള്ള അഷ്ടമുടിക്കായലിന്റെ സമ്മാനം. കാക്കനാടൻ കഥകളിലൂടെ കടന്നുപോകുന്ന ഒരാൾക്കു ഈ സമ്മിശ്ര രസത്തിന്റെ തീക്ഷ്ണ അനുഭൂതി പകർന്നു നൽകുന്നു. (കടപ്പാട്: പ്രൊഫ.എം. ജി. ശശിഭൂഷൺ കാക്കനാടൻ കഥകളുടെ അവതാരികയിൽ നടത്തിയ നിരീക്ഷണം (കാക്കനാടൻ നമ്മുടെ ബേബിച്ചായൻ)
''കാറ്റിന് കള്ളിന്റെ മണം. കാറ്റിന് പെണ്ണിന്റെ മണം."" കാക്കനാടന് സാഹിത്യ അക്കാഡമി കിട്ടിയ 'ഒറോത" യിലെ പ്രധാനപ്പെട്ട ഒരു അദ്ധ്യായം ആരംഭിക്കുന്നത് തന്നെ ഇങ്ങനെയാണ്. കായലുമായി ബന്ധപ്പെടുത്തി ഒട്ടനവധി കഥകളും വരികളും ഇങ്ങനെ എടുത്തു പറയാനുണ്ടാവും.
കേരളത്തിലെ സാഹിത്യപ്രേമികളെയും സാധാരണക്കാരെയുമൊക്കെ ഹൃദയ വിശാലതയോടെ തന്റെ വീട്ടിൽ അതിഥികളാക്കി സ്വീകരിക്കുവാൻ കാക്കനാടനു കഴിഞ്ഞിരുന്നു. എത്രയെത്ര മനുഷ്യർ കാക്കനാടൻ എന്ന എഴുത്തുകാരന്റെ വീട്ടിൽ കിടന്നുറങ്ങി രാപ്പകലുകൾ വ്യത്യാസമില്ലാതെ അമ്മിണി അമ്മാമ വിളമ്പികൊടുത്ത ആഹാരവും കഴിച്ച് മടങ്ങിയിരിക്കുന്നു. സാധാരണക്കാരും മലയാറ്റൂരിനെപ്പോലുള്ള ഉയർന്ന ഐ. എ.എസ് ഉദ്യോഗസ്ഥരായ എഴുത്തുകാരും, വയലാറിനെപ്പോലുള്ള കവികളും എ. അയ്യപ്പനെയും ജോൺ അബ്രഹാമിനെയും പോലുള്ള വീരഭദ്രസേവയിൽ മുഴുകിയ സഞ്ചാരികളായ ജീനിയസുകളും ഭരതൻ, പത്മരാജൻ, പവിത്രൻ, നെടുമുടി വേണു തുടങ്ങിയവരുൾപ്പെടെ ഒരു വലിയ പട്ടിക തന്നെ ഇക്കൂട്ടത്തിലുൾപ്പെടും. ഈ റെക്കോർഡ് അത്ര എളുപ്പം തകർക്കാൻ നമുക്കിടയിൽ ആർക്കും കഴിഞ്ഞിട്ടുമില്ല.
ഈ കാലഘട്ടത്തിൽ അത് അത്ര എളുപ്പവുമല്ല. കാക്കനാടൻ സമ്പന്നനായിരുന്നില്ല. പക്ഷേ അദ്ദേഹത്തിന്റെ വരുമാനത്തിന്റെ ഒരു പങ്ക് മറ്റുള്ളവർക്ക് കൂടിയുള്ളതായിരുന്നു. ആ കർമ്മം വളരെ സന്തോഷത്തോടെ ജീവിതാന്ത്യംവരെ കാക്കനാടൻ തുടർന്നു. നേരിട്ടെനിക്കറിയാവുന്നതുകൊണ്ട് അടിവരയിട്ടുതന്നെ ഈ കാര്യം പറയാൻ എനിക്കു കഴിയും. കാക്കനാടനെപ്പറ്റി പറയുമ്പോൾ കാക്കനാടൻ സഹോദരന്മാരെക്കുറിച്ചു പറയാതെ കഥകൾ പരിപൂർണ്ണമാകുകയില്ലല്ലോ?
തിരുവനന്തപുരത്ത് താമസിക്കുന്ന മുൻ വിജിലൻസ് അണ്ടർ സെക്രട്ടറിയായിരുന്ന സഹോദരി ആനി സക്കറിയാസ് ആണ് ആ കണ്ണിയിൽ അവശേഷിക്കുന്നയാൾ. ബേബിച്ചായനേക്കാളും എട്ടുവയസ് മൂത്തയാളാണ് ജ്യേഷ്ഠസഹോദരൻ ഇഗ്നേഷ്യസ് കാക്കനാടൻ. പത്രപ്രവർത്തകനും വിവർത്തകനുമായ ഇഗ്നേഷ്യസ് ആദ്യം സോവിയേറ്റ് എംബസിയി ലും പിന്നീട് ജനയുഗം പത്രത്തിലും ദീർഘകാലം പ്രവർത്തിച്ചിരുന്നു. രണ്ടാമനാണ് ജോർജ് വർഗീസ് എന്ന സാക്ഷാൽ കാക്കനാടൻ. മൂന്നാമൻ തമ്പി കാക്കനാടൻ എയർ ഇന്ത്യയിൽ പി.ആർ.ഒ ആയി ജോലി ചെയ്തിരുന്നു. അതുപേക്ഷിച്ച് നാട്ടിൽ വന്നു വിവർത്തകൻ എന്ന നിലയിൽ സ്വതന്ത്രമായ സാഹിത്യപ്രവർത്തനങ്ങൾ നടത്തുകയായിരുന്നു അദ്ദേഹം. ഏറ്റവും ഇളയവനും നാലാമനുമായ രാജൻ കാക്കനാടൻ ചിത്രകാരൻ എന്ന നിലയിൽ ഏറെ അംഗീകരിക്കപ്പെടുന്ന വ്യക്തിത്വമായിരുന്നു. കൂട്ടത്തിൽ ആദ്യം അന്തരിച്ചതും ഇളയവനായ ഈ കാക്കനാടനായിരുന്നു. അരവിന്ദന്റെ 'എസ്തപ്പാൻ" എന്ന പ്രശസ്തമായ ചലച്ചിത്രത്തിലെ നായകനായിരുന്നു രാജൻ കാക്കനാടൻ. ഒപ്പം വലിയ സാഹസിക സഞ്ചാരിയുമായിരുന്നു. ചിത്രകലയിൽ അഗാധമായ അറിവുണ്ടായിരുന്ന രാജൻ കാക്കനാടൻ മികച്ച ഗ്രന്ഥകാരനുമായി അറിയപ്പെട്ടു. അദ്ദേഹത്തിന്റെ 'ഹിമവാന്റെ മുകൾത്തട്ടിൽ" മികച്ച യാത്രാ വിവരണ ഗ്രന്ഥങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ഇവർ നാലുപേർക്കും വ്യത്യസ്തമായ വേറിട്ട വ്യക്തിത്വമാണുള്ളതെങ്കിലും ഏറ്റവും സമാനമായിട്ടുണ്ടായിരുന്ന ചില പ്രത്യേകതകൾ എടുത്തു പറയണ്ടതുണ്ട്. എല്ലാവരും ഉയർന്ന ധൈഷണികതയുള്ളവരായിരുന്നു. വിവിധ മേഖലകളിൽ സർഗാത്മക എഴുത്തുകാരായിരുന്നു. മനുഷ്യരോടെല്ലാം നന്നായി ഇണങ്ങി ചേരുന്നവരായിരുന്നു. അടുക്കാൻ അല്പം ബുദ്ധിമുട്ടുള്ളത് രാജൻ കാക്കനാടനായിരുന്നു. അടുത്ത് കഴിഞ്ഞാൽ കഥ മാറുകയും ചെയ്യും. ഇവർ തമ്മിൽ കണ്ടുമുട്ടുമ്പോൾ അവർ ആരുടെ വീട്ടിലാണെങ്കിലും അത് എല്ലാവരുടെയും വീടുപോലെയാണ് പെരുമാറുക. അവരുടെ കണ്ടുമുട്ടലുകൾ പലപ്പോഴും ദിവസങ്ങൾ നീണ്ടു നിൽക്കുന്നതായിരിക്കും. സകല വിഷയങ്ങളും ഇവർ ചർച്ച ചെയ്യും.
പിരിഞ്ഞു പോകുന്നതിന് രാത്രിയും പകലുകളും ഇവർക്കുവേണ്ടി കാത്തിരിക്കും. കാക്കനാടന്മാരുടെ മക്കളോടും എല്ലാവരും ഒരേ പോലെയായിരുന്നു ഇടപഴകിയിരുന്നത്. സ്നേഹിച്ചിരുന്നത്. മക്കൾ തമ്മിലും അങ്ങനെ തന്നെയായിരുന്നു. കുടുംബാംഗങ്ങൾ തമ്മിലുള്ള ഇത്ര ഇഴയടുപ്പം മറ്റെങ്ങും ഈ രീതിയിൽ അപൂർവ്വമായേ നമ്മുടെ നാട്ടിൽ കണ്ടിട്ടുള്ളൂ. അതിനൊരു പ്രധാന കാരണമുള്ളത് കാക്കനാടന്റെ ജ്യേഷ്ഠ സഹോദരിയും മുൻ എം.പി. സോളമന്റെ സഹധർമ്മിണിയുമായ കൊട്ടാരക്കര അമ്മിണി അമ്മയുടെ ( 2010 ൽ അന്തരിച്ചു) വാക്കുകളിൽ നിന്നു മനസിലാക്കാം. ''വീടും നാടുമൊക്കെ വിട്ടുപോന്ന ഒരച്ഛന്റെയും അമ്മയുടെയും മക്കളാണ് ഞങ്ങൾ. ഒറ്റപ്പെട്ട ഒരു കുടുംബം എന്ന നിലയിൽ താമസിക്കുന്നയിടത്തൊക്കെ ഈ കുടുംബാംഗങ്ങൾ തമ്മിലുള്ള അടുപ്പം കൂടും. മറ്റുള്ളവരുടെ വീട്ടിൽ പോയി ഭക്ഷണം കഴിക്കുന്നതുപോലും മോശമായിട്ടു കരുതിയിരുന്നു അമ്മ. അതുകൊണ്ട് ഞങ്ങളെല്ലാം കുടുംബത്തിൽ തന്നെ കഴിഞ്ഞുകൂടി. പിൽക്കാലത്തും വീട്ടിലുള്ളവർ തമ്മിൽ കൂടുതൽ അടുപ്പമായിട്ടു ജീവിച്ചു. എനിക്കു തോന്നുന്നത് അതുകൊണ്ടായിരിക്കും ഇത്ര അടുപ്പം കൂടിയതെന്ന്. പിന്നെ ഞങ്ങൾക്ക് സ്വത്തു ക്കൾ ഒന്നുമില്ലായിരുന്നു വീതിക്കാനും വഴക്കുണ്ടാക്കാനും. അതുകൊണ്ട്തന്നെ വളരെ സ്നേഹമായിട്ടു കഴിഞ്ഞുകൂടി."" (കാക്കനാടൻ നമ്മുടെ ബേബിച്ചായൻ ഡോക്കുമെന്റെറിയിൽ നിന്ന്).
ഒരു കാലഘട്ടത്തിൽ ഇവർ നാലുപേരുമായി ഏറെ അടുത്ത് ഇടപഴകുവാൻ കഴിഞ്ഞിട്ടുള്ള അനുഭവസാക്ഷ്യങ്ങളിൽ നിന്നാണ് ഞാനിതു കുറിക്കുന്നത്. പ്രിയ ബേബിച്ചായനെ എനിക്കൊരിക്കലും മറക്കാനാവില്ല. പകരം മറ്റൊരു ബേബിച്ചായൻ ഇനിയില്ല എന്നറിഞ്ഞു കൊണ്ടുതന്നെ ബേബിച്ചായനെപ്പോലെയുള്ള ഒരു അവതാരത്തെ കാണാൻ അടുത്ത തലമുറയ്ക്ക് ഭാഗ്യമുണ്ടാകട്ടെ. ''സത്യമോ മോക്ഷം തേടിയോ ഉള്ള യാത്രയാണ് മനുഷ്യന്റെ ജീവിതം. ആ യാത്ര ഒരിക്കലും അവസാനിക്കുന്നില്ല. മനുഷ്യൻ അവസാനിക്കുമ്പോഴും ആ യാത്ര അടുത്തയാളെ ഏൽപ്പിച്ചിട്ടാണ് പോകുന്നത്."" (കാക്കനാടൻ അജ്ഞതയുടെ താഴ്വര ).
(നടനും ഡോക്യുമെന്ററി ഡയറക്ടറുമാണ് ലേഖകൻ. ഫോൺ: 9895252542)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |