മാഹി: ഉപദ്രവകാരികളായ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യത്തിൽ പന്തക്കൽ, പള്ളൂർ വി.എൻ.പി. ഹയർ സെക്കൻഡറി സ്കൂൾ പരിസരം, ചാലക്കര, പോന്തയാട്ട് ഭാഗങ്ങൾ. ഏതുവിധേനയും ഇവയെ ഒഴിവാക്കുന്നതിനായി കല്ലുപ്പ് പ്രയോഗവുമായി നടക്കുകയാണ് ചാലക്കര നിവാസികൾ.
നേരത്തെ ന്യൂ മാഹി, അഴീക്കോട്, മൊറാഴ, പാപ്പിനിശ്ശേരി, മുണ്ടേരി, കൂടാളി, ന്യൂ മാഹി, മുഴപ്പിലങ്ങാട് പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചുകളുടെ ഉപദ്രവമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇവ മാഹിയിലേക്കും കടന്നത്.
കാർഷിക വിളകൾ തിന്നു നശിപ്പിക്കുന്നതിനൊപ്പം മനുഷ്യരിലും വളർത്തുമൃഗങ്ങളിലും പകർച്ചവ്യാധികൾക്കും ഇവ ഇടയാക്കുമെന്നത് നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. കുട്ടികളെ ആഫ്രിക്കൻ ഒച്ചുകളുമായി ഇടപഴകാൻ അനുവദിക്കരുതെന്നും ഒച്ചുകളെ കൈകാര്യം ചെയ്യുന്നവർ കൈയുറകൾ ധരിക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിർദ്ദേശമുണ്ട്. ഒച്ചിനെ ഭക്ഷണമാക്കുന്നത് അപകടകരമാണെന്ന മുന്നറിയിപ്പും ആരോഗ്യ വിഭാഗം നൽകുന്നുണ്ട്.
കാർഷിക വിളകൾ അടക്കമുള്ള വിവിധ സസ്യങ്ങളെ ആക്രമിക്കുന്നതിനാലും കുടിവെള്ള സ്രോതസ്സുകൾ, വീടുകളിലെ താരതമ്യേന തണുപ്പും ജലാംശവുമുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഇവ കൂട്ടമായെത്തി അവയുടെ കാഷ്ഠവും സ്രവവും കൊണ്ട് മലിനമാക്കുന്നതിനാലും ചത്ത ഒച്ചുകൾ ചീയുമ്പോൾ അസഹ്യമായ ദുർഗന്ധം ഉണ്ടാകുന്നതിനാലും ഇവയെ അകറ്റേണ്ടത് അനിവാര്യമാണ്.
പരിസരശുചീകരണം പ്രതിവിധി
പരിസര ശുചീകരണമാണ് ഒച്ചുകളെ തടയാനുള്ള മാർഗ്ഗം. ഈർപ്പമുള്ള സ്ഥലങ്ങളിൽ ഇവയെ കൂടുതൽ കാണാം. രാത്രിയിലാണ് സഞ്ചാരം. പകൽ സൂര്യപ്രകാശവും ചൂടും തുടങ്ങിയാൽ അപ്രത്യക്ഷമാവും. മഴക്കാലത്താണ് ഇവയെ കൂടുതൽ കാണുക. തണുപ്പാണ് ഇഷ്ടം. വേനൽക്കാലത്ത് മണ്ണിനടിയിലാണ് വാസം. ഭക്ഷണമില്ലാതെ മൂന്ന് വർഷം വരെ മണ്ണിനടിയിൽ കഴിയാൻ ഒച്ചുകൾക്കാവുമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. കല്ലുപ്പും തുരിശുമാണ് (കോപ്പർ സൾഫേറ്റ്) ഇവയെ നശിപ്പിക്കാൻ നിലവിലുള്ള മാർഗ്ഗമെന്ന് കൃഷി വകുപ്പ് പറയുന്നു.
ഉപദ്രവകാരി, അക്രമി..
ലോകത്തെ 100 അതിനികൃഷ്ടരായ അക്രമിജീവിവർഗങ്ങളിൽ ഒന്നാണ് ആഫ്രിക്കൻ ഒച്ച്. അക്കാറ്റിന ഫൂലിക്ക എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഈ ഒച്ചുകൾ കിഴക്കൻ ആഫ്രിക്കയുടെ തീരപ്രദേശങ്ങളിലെ ദ്വീപുകളിൽനിന്ന് വിവിധ മാർഗേണ ലോകത്തിന്റെ നാനാഭാഗങ്ങളിൽ എത്തിച്ചേർന്നതാണ്. ഇവയെ ഇന്ത്യയിൽ 1847ൽ പശ്ചിമ ബംഗാളിലും കേരളത്തിൽ ആദ്യമായി 1970കളിൽ പാലക്കാടുമാണ് കണ്ടുതുടങ്ങിയത്. 2005 മുതൽ വീണ്ടും പ്രത്യക്ഷപ്പെടുകയും കേരളത്തിലെ മിക്ക ജില്ലകളിലും ഇവയെ കണ്ടുവരികയും ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |