കോഴിക്കോട്: നെതർലൻഡ്സ് ആസ്ഥാനമായുള്ള കിഡ്സ് റൈറ്റ്സ് ഫൗണ്ടേഷന്റെ ഈ വർഷത്തെ അവാർഡ് നാമനിർദ്ദേശത്തിന്റെ അവസാന പട്ടികയിൽ ഇടംപിടിച്ച് ഭിന്നശേഷിക്കാരനായ എട്ടാം ക്ലാസ് വിദ്യാർത്ഥി വെളിമണ്ണ സ്വദേശി മുഹമ്മദ് ആസിം (15). വിവേചനമില്ലാതെ ഭിന്നശേഷിക്കാർക്കും മറ്റു കുട്ടികൾക്കൊപ്പം പഠിക്കുന്നതിന് അവസരം ഉറപ്പാക്കാൻ ആസിം രൂപം നൽകിയ വെളിമണ്ണ ഫൗണ്ടഷന്റെ പുതിയ പ്രോജക്ടിനാണ് നാമനിർദ്ദേശം ലഭിച്ചത്.
കുട്ടികളുടെ നോബൽ പ്രൈസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പുരസ്കാരത്തിന് 39 രാജ്യങ്ങളിൽ നിന്നായി എത്തിയ 169 നോമിനികളിൽ നിന്നാണ് വിദഗ്ദ്ധപാനൽ മൂന്നു പ്രോജക്ടുകൾ അവസാന ചുരുക്കപ്പട്ടികയിലേക്ക് തിരഞ്ഞെടുത്തത്. ഡൽഹി സ്വദേശികളും സഹോദരങ്ങളുമായ വിഹാൻ അഗർവാൾ, നവ് അഗർവാൾ, ബ്രിട്ടീഷുകാരിയായ ക്രിസ്റ്റീന അഡാൻ എന്നിവരും അവസാന പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
കിഡ്സ് റൈറ്റ്സ് ഫൗണ്ടേഷൻ രക്ഷാധികാരി ആർച്ച് ബിഷപ്പ് ഡെസ്‌മണ്ട് ടുട്ടുവാണ് കഴിഞ്ഞ ദിവസം ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചത്. വിജയിയെ 12ന് പ്രഖ്യാപിക്കും. പുരസ്കാര സമർപ്പണം 13 ന് ഹേഗിൽ നടക്കും.
വിദ്യാഭ്യാസ സ്കോളർഷിപ്പിനു പുറമെ ഒരു കോടി രൂപയുടെ പ്രോജക്ട് ഫണ്ട് കൂടി ഉൾപ്പെടുന്നതാണ് പുരസ്കാരം. കാസർകോട്ടെ അക്കര ഫൗണ്ടേഷനാണ് ആസിമിനെ നാമനിർദ്ദേശം ചെയ്തത്.
വെളിമണ്ണയിലെ ശഹീദ് - ജംസീന ദമ്പതികളുടെ മൂത്ത മകനാണ് ആസിം. ജന്മനാ 90 ശതമാനം വൈകല്യമുണ്ട്. രണ്ടു കൈകളുമില്ല. നടക്കാൻ പ്രയാസമുണ്ട്. കേൾക്കാനും സംസാരിക്കാനും ബുദ്ധിമുട്ടുണ്ട്.
താൻ പഠിച്ച വെളിമണ്ണ ഗവ. ലോവർ പ്രൈമറി സ്കൂൾ അപ്പർ പ്രൈമറിയായി ഉയർത്താനുള്ള നിയമപോരാട്ടം വിജയിച്ചതോടെയാണ് ആസിം ജനശ്രദ്ധ നേടുന്നത്. ഹൈസ്കൂളാക്കി ഉയർത്താനുള്ള ശ്രമത്തിലാണിപ്പോൾ ആസിം. കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. നിലവിൽ പ്രൈവറ്റായാണ് ആസിം പഠനം തുടരുന്നത്. സംസ്ഥാന സർക്കാരിന്റെ പ്രഥമ ഉജ്ജ്വലബാല്യം പുരസ്‌കാരം, യൂണിസെഫിന്റെ ചൈൽഡ് അച്ചീവർ അവാർഡ്, കലാം ഫൗണ്ടേഷന്റെ ഇൻസ്‌പയറിംഗ് ഇന്ത്യൻ അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |