തിരുവനന്തപുരം: സാമൂഹ്യമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയെ വശീകരിച്ച് നഗ്നഫോട്ടോകൾ കൈക്കലാക്കുകയും നഗ്ന വീഡിയോ ചാറ്റിംഗ് നടത്തിയത് റെക്കാഡ് ചെയ്ത് സൂക്ഷിച്ച ശേഷം ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്രിൽ. അരുവിക്കര കുറുംതോട്ടത്തു തെക്കുംകര മേലേപുത്തൻ വീട്ടിൽ മഹേഷിനെയാണ് (33) സിറ്റി സൈബർ പൊലീസ് പള്ളിച്ചലിൽ ഒളിവിൽ കഴിയവേ അറസ്റ്റ് ചെയ്തത്.
ഇൻസ്റ്റഗ്രാം വഴിയാണ് മഹേഷ് പെൺകുട്ടിയെ പരിചയപ്പെട്ടത്. താൻ റെക്കാഡ് ചെയ്ത വീഡിയോകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയ ഇയാൾ കൂടുതൽ നഗ്ന വീഡിയോകൾ അയച്ചുതരാൻ പെൺകുട്ടിയെ നിർബന്ധിച്ചു. കുട്ടി ഇതിന് വിസമ്മതിച്ചതോടെ നഗ്നചിത്രങ്ങൾ മാതാപിതാക്കൾക്കും സഹപാഠികൾക്കും അയച്ചു കൊടുക്കുമെന്നും സാമൂഹ്യമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. പെൺകുട്ടിയുടെ പേരും ഫോട്ടോയും ഉപയോഗിച്ച് മൂന്ന് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും ഇയാൾ നിർമ്മിച്ചു. ഈ പേരിലും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.
കുട്ടിയുടെ വീട്ടുകാർ പരാതി നൽകിയതോടെ ഒളിവിൽ പോയ പ്രതിയെ സൈബർ പൊലീസ് അസി. കമ്മിഷണർ ശ്യാംലാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.പി. പ്രകാശ്, എസ്.ഐ ആർ.ആർ. മനു, സിവിൽ പൊലീസ് ഓഫീസർമാരായ വി.എസ്. വിനീഷ്, സമീർഖാൻ, എസ്. മിനി എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |