തിരുവനന്തപുരം: അധിക ഇന്ധന നികുതിയിൽ കേന്ദ്രം വരുത്തിയ നേരിയ കുറവിന് ആനുപാതികമായി കേരളത്തിലും നികുതിയിൽ കുറവ് വന്നെങ്കിലും പ്രത്യേകമായി നികുതി കുറയ്ക്കാൻ കേരളസർക്കാർ തയാറാകാത്തത് വരുംവരായ്കകൾ മുന്നിൽക്കണ്ട്. പെട്ടെന്നൊരു തിരഞ്ഞെടുപ്പിനെ നേരിടേണ്ടി വരുന്നില്ലെന്നതും സർക്കാരിന് ആശ്വാസമാണ്.
കേന്ദ്രം വരുത്തിയതിന് ആനുപാതികമായ കുറവ് സംസ്ഥാനങ്ങളിലുമുണ്ടാകണമെന്ന കേന്ദ്രനിർദ്ദേശം ഇവിടെ പാലിക്കപ്പെട്ടിട്ടുണ്ടെന്നാണ് ഇടതുകേന്ദ്രങ്ങളുടെ വാദം. അതാണ്, കേന്ദ്രം അഞ്ച് രൂപ കുറച്ചപ്പോൾ ഒന്നര രൂപയോളം വരുന്ന കുറവ് കേരളത്തിലും പെട്രോളിന് സംഭവിക്കുന്നത്. ഡീസലിനാണെങ്കിൽ രണ്ട് രൂപയ്ക്ക് മേൽ കുറവുവരും.
എന്നാൽ, കേരളം പ്രത്യേകമായി അധികനികുതിയിൽ കുറവ് വരുത്താത്തതിനെയാണ് പ്രതിപക്ഷമടക്കം രാഷ്ട്രീയായുധമാക്കുന്നത് . ഇതിന് ന്യായീകരണമായി കേരളം വാദിക്കുന്നത്, കേന്ദ്രം അടിക്കടി നികുതി കൂട്ടിയപ്പോഴൊന്നും ഇവിടെ പ്രത്യേകമായി നികുതി കൂട്ടിയിട്ടില്ലെന്നാണ്. എങ്കിലും കേന്ദ്രം നികുതി കൂട്ടുന്നതിനനുസരിച്ച് കേരളത്തിനും വരുമാനം കൂടിയിരുന്നുവെന്നത് മറച്ചുവയ്ക്കുന്നുവെന്നാണ് പ്രതിപക്ഷവാദം. സംസ്ഥാനത്തിന്റെ കടുത്ത ധനപ്രതിസന്ധിയും ക്ഷേമപദ്ധതികൾക്കും മറ്റുമായി തുക ചെലവിടേണ്ടിവരുന്നതുമെല്ലാം സർക്കാരിനെ വലയ്ക്കുന്ന പ്രശ്നങ്ങളാണ്.
ഒന്നാം പിണറായി സർക്കാർ നികുതിയിൽ കുറവ് വരുത്തിയത് 2018ലാണ്. നേരത്തേ കേന്ദ്രം നികുതിയിൽ കുറവ് വരുത്തിയപ്പോൾ ഉമ്മൻ ചാണ്ടി ഭരണകാലത്ത് സംസ്ഥാനത്തിന്റെ നഷ്ടം നികത്താനുതകുന്ന തരത്തിൽ 13 തവണ നികുതി കൂട്ടിയിട്ടുണ്ടെന്നാണ് ഇടതുവാദം. അതിലാണ് പിന്നീട് അവർ മൂന്ന് തവണ കുറവ് വരുത്തിയത്. ഇടതുഭരണം വന്നശേഷം അത്തരമൊരു സാഹചര്യമുണ്ടായിട്ടില്ല. കേന്ദ്രം നികുതി കുറച്ചതിന് സമാനമായി കേരളവും അധികനികുതിയിൽ കുറവ് വരുത്തുകയും, കേന്ദ്രം കുറച്ചുദിവസം കഴിഞ്ഞ് വീണ്ടും നികുതി കൂട്ടുകയും ചെയ്താൽ കേരളത്തിന്റെ നഷ്ടം പിന്നെയും കൂടുമെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |