പട്ടാമ്പി: പട്ടാമ്പിയിലെ ഗതാഗത പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി പട്ടാമ്പി നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേർന്നു. തിരക്കനുഭവപ്പെടുന്ന റോഡരികുകളിലെ വഴിയോര കച്ചവടക്കാർക്ക് പ്രത്യേക സ്ഥലം അനുവദിച്ച് പുനരധിവസിപ്പിക്കാൻ യോഗത്തിൽ തീരുമാനിച്ചതായി നഗരസഭ ചെയർപേഴ്സൺ ഒ.ലക്ഷ്മിക്കുട്ടി, വൈസ് ചെയർമാൻ ടി.പി.ഷാജി എന്നിവർ അറിയിച്ചു.
പുനരധിവസിപ്പിക്കുമ്പോൾ നഗരസഭ പരിധിയിലുള്ള വഴിയോര കച്ചവടക്കാർക്ക് പ്രഥമ പരിഗണന നൽകാനും ധാരണയായി. നിലവിൽ ഗതാഗത കുരുക്കിന് കാരണമാകുന്ന റോഡിലെ കുഴികൾ മഴ മാറിയാൽ ടാറിംഗ് നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ പി.വിജയകുമാർ, പി.കെ.കവിത, എൻ.രാജൻ, കെ.ടി.റുഖിയ, നഗരസഭ കൗൺസിലർമാരായ കെ.ആർ നാരായണ സ്വാമി, സി.എ.സാജിത്, സുരേഷ്, നഗരസഭ ആസൂത്രണ കോ-ഓർഡിനേറ്റർ കെ.പി.അജയൻ, ജോയിന്റ് ആർ.ടി.ഒ സി.മോഹനൻ, നഗരസഭ സെക്രട്ടറി ഇ.നാസിം, പൊലീസ്, പിഡബ്ല്യുയുഡി, കെ.എസ്.ഇ.ബി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, വ്യാപാരി സംഘടന പ്രതിനിധികൾ, ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
യോഗത്തിലെ മറ്റു തീരുമാനങ്ങൾ
നഗരത്തിൽ കൂടുതൽ പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തും
സംസ്ഥാന സർക്കാർ 2020-21 ബഡ്ജറ്റിൽ പ്രഖ്യാപിച്ച ആധുനിക രീതിയിലുള്ള മൾട്ടി ലെവൽ പാർക്കിംഗ് സിസ്റ്റം ഉടൻ പൂർത്തിയാക്കും. ഇതോടെ 75 കാർ, 680 ബൈക്ക് എന്നിവ പാർക്ക് ചെയ്യാനാവും
നഗരത്തിൽ സർവീസ് നടത്താൻ പെർമിറ്റ് ലഭിച്ചിട്ടുള്ള ഓട്ടോകൾ മാത്രമാണ് ടൗണിലെ ഓട്ടോ സ്റ്റാന്റുകളിൽ ഉള്ളതെന്ന് ഉറപ്പ് വരുത്തും
ടൗണിലെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി സി.സി ടി.വി ക്യാമറകൾ സ്ഥാപിക്കും
നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ആകർഷകമായ ലൈറ്റുകൾ സ്ഥാപിക്കും
ഗതാഗ തടസം സൃഷ്ടിക്കുന്ന തരത്തിൽ സ്ഥാപിച്ചിട്ടുള്ള അനധികൃത ബോർഡുകൾ നീക്കം ചെയ്യും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |