ന്യൂഡൽഹി: ഇന്ത്യയുമായുള്ള അതിർത്തി തർക്കത്തിനിടെ, അതിർത്തിയിൽ ചൈന നടത്തിയ കടന്നുകയറ്റങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം അരുണാചൽ പ്രദേശിൽ ചൈനീസ് ഗ്രാമം ഉണ്ടെന്ന റിപ്പോർട്ടുകളും ചിത്രങ്ങളും നേരത്തേ തന്നെ പുറത്തുവന്നിരുന്നു. അടുത്തിടെ പ്രസിദ്ധീകരിച്ച അമേരിക്കൻ വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളുടെ റിപ്പോർട്ട് ഇത് ശരിവച്ചു. പശ്ചിമ ഹിമാലയത്തിലെ ചില ഉൾപ്രദേശങ്ങളിൽ ചൈന ഒപ്ടിക്കകൽ ഫൈബർ ശൃംഖല സ്ഥാപിച്ചതായും പെന്റഗൺ യു.എസ് കോൺഗ്രസിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
അതിവേഗ ആശയവിനിമയത്തിനും വിദേശ ഇടപെടലിൽനിന്ന് കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമാണ് പീപ്പിൾസ് ലിബറേഷൻ ആർമി (പി.എൽ.എ) ഇത്തരത്തിൽ ഫൈബർ ഒപ്ടിക് ശൃംഖല സ്ഥാപിച്ചതെന്നാണ് വിവരം. പി.എൽ.എയുടെ കമാൻഡർമാർക്ക് ഐ.എസ്.ആർ വിവരങ്ങൾ തത്സമയം അറിയാനും അതിർത്തിയിലെ സാഹചര്യങ്ങൾ വേഗം മനസ്സിലാക്കാനും സാധിക്കുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു. അരുണാചൽപ്രദേശിൽ ചൈന നടത്തുന്ന കടന്നുകയറ്റ ശ്രമങ്ങളുടെ വിശദാംശങ്ങളും റിപ്പോർട്ടിലുണ്ട്.
100 വീടടങ്ങിയ ഗ്രാമം
ഇന്ത്യൻ അതിർത്തിയിൽ 4.5 കിലോമീറ്റർ ഉള്ളിൽ അരുണാചൽപ്രദേശിൽ ചൈന 100 വീടുകൾ അടങ്ങുന്ന ഗ്രാമമാണ് നിർമ്മിച്ചിരിക്കുന്നത്. അപ്പർ സുബാൻസിരി ജില്ലയിലെ സരി ചു നദിക്കരയിലാണിത്. ടിബറ്റ് സ്വയംഭരണ മേഖലയ്ക്കും എൽ.എ.സിയുടെ കിഴക്കൻ സെക്ടറിൽ അരുണാചൽ പ്രദേശിനും ഇടയിലെ തർക്ക പ്രദേശമാണ് ഇത്. അതിർത്തി തർക്കം പരിഹരിക്കാനുള്ള നയതന്ത്രസൈനികതല ചർച്ചകൾ പുരോഗമിക്കുന്നതിനിടെയും എൽ.എ.സിയിൽ തങ്ങളുടെ അവകാശവാദങ്ങൾ ഉറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ചൈന നൂറ് സിവിലിയൻ വീടുകൾ ഉൾപ്പെടുന്ന ഗ്രാമം നിർമ്മിച്ചത്. ഈ വിവരം ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെ കഴിഞ്ഞ ജനുവരിയിൽ ഇന്ത്യൻ ദേശീയ മാദ്ധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.
വർഷങ്ങളായി ഇന്ത്യയും ചൈനയും അവകാശമുന്നയിക്കുന്ന മേഖലയാണിത്.
2020ൽ ആകാം ചൈന ഇവിടെ 100 വീടുകൾ നിർമ്മിച്ചതെന്ന് യു.എസ് റിപ്പോർട്ടിൽ പറയുന്നു.
2019 ആഗസ്റ്റ് 26ന് പകർത്തിയ ഇതേമേഖലയുടെ ഉപഗ്രഹ ചിത്രത്തിൽ യാതൊരു നിർമ്മാണ പ്രവൃത്തികളും കാണാനില്ലായിരുന്നു. എന്നാൽ, 2020 നവംബറിലെ പുതിയ ചിത്രത്തിൽ വീടുകളും മറ്റും വ്യക്തമായി കാണുന്നുണ്ട്.
മേഖലയിൽ വർഷങ്ങളായി ചൈനയ്ക്ക് ചെറിയ സൈനിക ഔട്ട്‌പോസ്റ്റ് മാത്രമാണ് ഉണ്ടായിരുന്നത്. അന്താരാഷ്ട്ര അതിർത്തിയെ ചൊല്ലി ദീർഘകാലമായി ഇന്ത്യയും ചൈനയും തമ്മിൽ തുടരുന്ന തർക്കം കഴിഞ്ഞവർഷം ജൂണിൽ മൂർച്ഛിച്ചിരുന്നു. നിരവധി തവണ ചർച്ചകൾ നടത്തിയിട്ടും ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. ഒക്ടോബർ പത്തിന് നടന്ന 13ാം വട്ട കമാൻഡർതല ചർച്ചയും പരാജയമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |