ആലപ്പുഴ: നെഹ്റുട്രോഫി ജലോത്സവം നടത്തുകയാണെങ്കിൽ ഡിസംബർ 31ന് നടത്തണമെന്ന് ബോട്ട് ക്ലബ് പ്രതിനിധികളുടെയും അസോസിയേഷൻ എക്സിക്യൂട്ടിവ് അംഗങ്ങളുടെയും യോഗം ആവശ്യപ്പെട്ടു.
ക്ലബുകൾക്കുള്ള ബോണസ് വർദ്ധിപ്പിക്കുക, കൊവിഡ് പാക്കേജിൽ ഉൾപ്പെടുത്തി ധനസഹായം നൽകുക, 2019ൽ നൽകുമെന്ന് പ്രഖ്യാപിച്ച നഷ്ടപരിഹാരം വിതരണം ചെയ്യുക, സി.ബി.എൽ മത്സരങ്ങൾ പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ അസോസിയേഷൻ ഉന്നയിച്ചു.
പരിശീലനത്തിന് തുഴകൾ തയാറാക്കി എല്ലാ ക്ലബുകൾക്കും ലഭിക്കുന്നതിന് ഒരു മാസത്തിലേറെ സമയം ആവശ്യമാണ്. 15 ദിവസമെങ്കിലും ട്രയൽ നടത്തണം. സമയം കൂടുതൽ ലഭിക്കുന്നത് എൻ.ടി.ബി.ആർ സൊസൈറ്റിക്ക് സംഘാടനത്തിന് സഹായകമാകും. ഇപ്പോൾ പരിശീലനം നടത്തുന്ന പൊലീസ് ബോട്ട് ക്ലബിന്റെ പരിശീലനം അടിയന്തരമായി നിർത്തിവയ്പ്പിച്ചില്ലെങ്കിൽ മറ്റ് ക്ലബുകൾ മത്സരത്തിൽ പങ്കെടുക്കണോയെന്ന് ആലോചിക്കേണ്ടിവരുമെന്നും അസോസിയേഷൻ അറിയിച്ചു. ചടയംമുറി ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ജയിംസ്‌കുട്ടി ജേക്കബ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി എസ്.എം. ഇക്ബാൽ പ്രവർത്തനം വിശദീകരിച്ചു. കെ.എ. പ്രമോദ്, കെ.എം. അഷറഫ്, അജയഘോഷ്, ആന്റണി ആന്റണി, സുനീർ, സജിമോൻ, സി.ജി. വിജയൻ, ടോണി, ശ്രീകാന്ത്, ബൈജു കുട്ടനാട്, എ.വി. മുരളി, അഡ്വ. ജോർജ് മാത്യു, തങ്കച്ചൻ പാട്ടത്തിൽ എന്നിവർ സംസാരിച്ചു. അസോസിയേഷന്റെ നിവേദനം ടൂറിസം, ഫിഷറീസ് മന്ത്രിമാർക്കും, വകുപ്പ് ഡയറക്ടർമാർ, വള്ളംകളിയുമായി ബന്ധപ്പെട്ട എം.എൽ.എമാർ, ജില്ലാ കളക്ടർ എന്നിവർക്ക് നൽകാനും യോഗം തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |