തിരുവനന്തപുരം: കുതിച്ചുയർന്ന പെട്രോൾ, ഡീസൽ വിലയ്ക്ക് തെല്ല് കടിഞ്ഞാണിടാൻ കേന്ദ്രം അധിക നികുതിയിൽ യഥാക്രമം അഞ്ച്, പത്ത് രൂപ കുറച്ചെങ്കിലും, അതിന് ചുവട് പിടിച്ച് വില്പന നികുതി കുറയ്ക്കില്ലെന്ന ഉറച്ച നിലപാടിൽ സംസ്ഥാന സർക്കാർ. കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരം,ബി.ജെ.പി ഭരിക്കുന്നതുൾപ്പെടെ പതിനഞ്ച് സംസ്ഥാനങ്ങൾ വില്പന നികുതി കുറച്ചിരുന്നു. എന്നാൽ, നികുതി കുറച്ചാൽ സംസ്ഥാനത്തിന് വൻസാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്നും,ഇന്ധനവും മദ്യവും മാത്രമാണ് പ്രധാന വരുമാന മാർഗങ്ങളെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
ഇതോടെ ഡീസലിന് ലിറ്ററിന് പത്തും, പെട്രോളിന് അഞ്ചും രൂപ കേന്ദ്രം കുറച്ചതിന് ആനുപാതികമായി പെട്രോളിന് 1.08 രൂപയുടേയും ഡീസലിന് 2.37രൂപയുടേയുംകൂടി കുറവ് മാത്രമേ കേരളത്തിൽ ഉണ്ടായിട്ടുള്ളൂ. ചില സംസ്ഥാനങ്ങൾ വില്പന നികുതി കുറച്ചെങ്കിൽ അത് അവർ കൊവിഡ് കാലത്ത് അധികം വാങ്ങിയ തുകയാണെന്ന് ധനമന്ത്രി പറഞ്ഞു. കേരളം കൊവിഡ് കാലത്ത് അധികം തുകയൊന്നും ഇന്ധനത്തിനുമേൽ വാങ്ങിയിട്ടില്ല. മാത്രമല്ല, സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കാത്ത തരത്തിൽ 30 രൂപയിലേറെ കേന്ദ്രം സ്പെഷ്യൽ ഡ്യൂട്ടി (സെസ് ഉൾപ്പെടെ) വാങ്ങുന്നുണ്ട്.
പെട്രോളിന് 32.9 രൂപയും ഡീസലിന് 31.8 രൂപയും കേന്ദ്രം നികുതി വാങ്ങുന്നു. അടിസ്ഥാനവില 41.27രൂപയാണ്. ഇതുരണ്ടും ചേർത്ത തുകയുടെ 30.08 ശതമാനം പെട്രോളിനും 22.76 ശതമാനം ഡീസലിനും വില്പന നികുതിയായി സംസ്ഥാനം വാങ്ങും. ഇതിനുപുറമെയാണ് കേന്ദ്രസർക്കാരിന്റെ സ്പെഷ്യൽ ഡ്യൂട്ടി. ഇതെല്ലാം ചേർത്താണ് ഇന്ധന വില കണക്കാക്കുന്നത്. കേന്ദ്രം സമാഹരിക്കുന്ന തുകയുടെ ഒരു വിഹിതം സംസ്ഥാനത്തിന് കിട്ടും. സംസ്ഥാനം നേരിട്ട് വാങ്ങുന്ന നികുതിയിൽ നിന്ന് 8000 കോടിയോളവും പ്രതിവർഷം ലഭിക്കും.
വിലക്കുറവിൽ കേരളത്തിന്റെ നഷ്ടം
ഈ വർഷം 500 കോടി
അടുത്തവർഷം 1000 കോടി
ധനമന്ത്രിയുടെ വാദം
വില്പന നികുതി കുറച്ചാൽ വൻ സാമ്പത്തിക നഷ്ടമുണ്ടാവും
കൊവിഡ് കാലത്ത് അത് താങ്ങാനാവില്ല, ക്ഷേമപദ്ധതികളെ ബാധിക്കും
വിലയുടെ ഏറ്റക്കുറച്ചിലിന് ആനുപാതികമായി
ആനുകൂല്യം ലഭ്യമാക്കുന്ന നികുതിഘടനയാണ് ഇവിടെ
"അഞ്ചരവർഷം നികുതി കൂട്ടിയിട്ടില്ലെന്ന് പറയുന്ന ധനമന്ത്രി നികുതിയുടെ നല്ലൊരു വിഹിതം ലഭിച്ചിരുന്നുവെന്ന് സമ്മതിക്കുകയാണ്. ജനങ്ങളോട് ആത്മാർത്ഥതയുണ്ടെങ്കിൽ സംസ്ഥാന നികുതി കുറയ്ക്കാൻ തയ്യാറാകണം.
-കെ.സുരേന്ദ്രൻ,
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്
"ജനരോഷത്തെ തുടർന്ന് ഇന്ധന നികുതിയിൽ കേന്ദ്രസർക്കാർ നേരിയ ഇളവ് വരുത്തിയിട്ടും നയാപൈസയുടെ ഇളവ് നൽകാത്ത പിണറായി സർക്കാരിന്റെ നിലപാട് ജനവിരുദ്ധം.
- കെ.സുധാകരൻ,
കെ.പി.സി.സി. പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |