ചേർപ്പ്: ആറാട്ടുപുഴ മന്ദാരംകടവിൽ കാൽവഴുതി വീണ് കാണാതായ രണ്ട് വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി. ആറാട്ടുപുഴ കരോട്ട് മുറി കോളനിയിൽ കുന്നത്ത് വീട്ടിൽ മണിയുടെയും ലതയുടെയും ഏക മകൻ ഗൗതം സാഗർ (14), വെളുത്തുടൻ ഷാജിയുടെയും സുലോചനയുടെയും മകൻ ഷജിൽ (14) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്‌ച ഉച്ചയോടെയാണ് ഇവർ അപകടത്തിൽപ്പെട്ടത്. ഇരുവർക്കും നീന്തൽ അറിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
നാട്ടുകാരും ഇരിങ്ങാലക്കുട പുതുക്കാട് എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സും തൃശൂർ സ്കൂബാ, എൻ.ഡി.ആർ.എഫ് ടീമും നടത്തിയ തെരച്ചിലിൽ വ്യാഴാഴ്ച വൈകിട്ട് നാലോടെയാണ് ഗൗതം സാഗറിന്റെ മൃതദേഹം കണ്ടെത്തിയത്. പുഴയിലെ ഒരുഭാഗത്തുള്ള മോട്ടോർ ഷെഡിന് സമീപത്തുള്ള ചണ്ടിയിലും കുറ്റി മരങ്ങൾക്കുമിടയിൽ കുടുങ്ങിയ നിലയിലായിരുന്നു. മൂർക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ഗൗതം.
ശക്തമായ മഴയെ തുടർന്ന് ഷജിലിനായുള്ള തെരച്ചിൽ വ്യാഴാഴ്ച രാത്രി നിറുത്തിവച്ചിരുന്നു. തുടർന്ന് ഇന്നലെ രാവിലെ പുനഃരാരംഭിച്ചു. ഉച്ചയ്‌ക്ക് ഒന്നരയോടെ ഷജിലിന്റെ മൃതദേഹം മന്ദാരം കടവിൽ നിന്ന് കണ്ടെത്തി.
വ്യാഴാഴ്ച ഉച്ചയ്‌ക്ക് പല്ലിശേരിയിൽ നിന്ന് ഫുട്ബാൾ കളി കഴിഞ്ഞ് നാല് കൂട്ടുകാർക്കൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വസ്ത്രത്തിൽ പുരണ്ട ചളി വൃത്തിയാക്കുന്നതിനാണ് ഗൗതം കടവിലിറങ്ങിയത്. അതിനിടെ പടവിലെ ചവിട്ടുപടിയിൽ തെന്നി പുഴയിൽ വീണു. ഗൗതമിനെ രക്ഷിക്കാൻ കടവിൽ ഇറങ്ങിയപ്പോഴാണ് ഷജിൽ അപകടത്തിൽപ്പെട്ടത്. ഇരുവരും ഒഴുക്കിൽപ്പെട്ടത് കണ്ട് കൂട്ടുകാർ നിലവിളിച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോയി. സംസ്കാരം പിന്നീട്. ഷെൽബി, ഷെൽമി എന്നിവരാണ് ഷജിലിന്റെ സഹോദരിമാർ. വല്ലച്ചിറ സെന്റ് തോമസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ഷജിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |