ബീജിംഗ് : മറ്റു രാജ്യങ്ങളിൽ സൈബർ ആക്രമണങ്ങൾ നടത്തുന്നതിൽ മുൻനിരയിലുള്ള രാജ്യമാണ് ചൈന. ഇന്ത്യയുമായുള്ള അതിർത്തി തർക്കങ്ങൾ നിലവിലുള്ള സാഹചര്യത്തിൽ ചൈനീസ് ഹാക്കർമാർ ഭരണകൂടത്തിന്റെ പിന്തുണയോടെ ഇന്ത്യയെ ലക്ഷ്യം വയ്ക്കാറുണ്ട്.
എന്നാൽ, സൈബർ ആക്രമണങ്ങളിൽ ഭയപ്പെടേണ്ട രാജ്യമാണ് ഇന്ത്യയെന്ന് മുന്നറിയിപ്പ് നല്കി ചൈനീസ് മുഖപത്രമായ ഗ്ലോബൽ ടൈംസ്. ചൈനയുടെ സൈനിക പ്രതിരോധ യൂണിറ്റുകളേയും നേപ്പാൾ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുടെ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളേയും ലക്ഷ്യമിട്ട് ഇന്ത്യയിൽ നിന്നുള്ള ഹാക്കർമാർ ആക്രമണം നടത്തുന്നുവെന്നാണ് ചൈനീസ് നിലപാട്.
ചൈനയിലെ വിവിധ സൈബർ സുരക്ഷാ സ്ഥാപനങ്ങൾ നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യയിൽ നിന്നുള്ള വ്യാപകമായ സൈബർ ആക്രമണങ്ങളെ കുറിച്ചുള്ള തെളിവുകൾ ലഭിച്ചത്.
ഗോസ്റ്റ് വാർ എലിഫന്റ്സ് റോമിങ് ദി ഹിമാലയാസ് , ഈവിൾ ഫ്ളവർ ഇൻ സൗത്ത് ഏഷ്യ, തുടങ്ങിയ വിവിധ കോഡ് നാമങ്ങളിലാണ് ഇന്ത്യയിൽനിന്നുള്ള സംഘങ്ങൾ അറിയപ്പെടുന്നത്.
കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യയിൽ നിന്നുള്ള ഹാക്കർമാർ ചൈനയിലെ വ്യക്തികളേയും സംഘടനകളേയും ലക്ഷ്യമിട്ട് സൈബർ ആക്രമണം നടത്തുന്നുണ്ടെന്നാണ് കണ്ടെത്തൽ.
2021 പകുതിയോടെയാണ് സൈബർ ആക്രമണങ്ങളിൽ വർദ്ധനവുണ്ടായതെന്നും വിദ്യാഭ്യാസം, പ്രതിരോധം തുടങ്ങിയ മേഖലകളെ ലക്ഷ്യമിട്ടായിരുന്നു അവയിൽ ഭൂരിഭാഗമെന്നും ചൈനീസ് സുരക്ഷാ ഏജൻസികൾ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ചൈനയിൽനിന്ന് ഏറെ കാലമായി ഇന്ത്യയും സൈബർ ആക്രമണ ഭീഷണികൾ നേരിടുന്നുണ്ട്. സൈബർ ആക്രമണ സാദ്ധ്യതയും രാജ്യസുരക്ഷയും കണക്കിലെടുത്ത് നിരവധി ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾക്ക് കേന്ദ്ര സർക്കാർ നിരോധനമേർപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |