SignIn
Kerala Kaumudi Online
Friday, 29 March 2024 4.42 PM IST

കൃഷിനാശം: അപേക്ഷിച്ചത് അരക്കോടിയുടെ നഷ്ടപരിഹാരം, അതിവേഗം നൽകാൻ ഒരുക്കം

paddy
കൃഷി

തൃശൂർ: ഒക്ടോബറിൽ പെയ്ത അപ്രതീക്ഷിത മഴയിൽ ജില്ലയിൽ കൃഷിനാശം സംഭവിച്ച ആയിരത്തിലേറെ കർഷകർ നഷ്ടപരിഹാരമായി അപേക്ഷിച്ചത് അരക്കോടിയിലേറെ രൂപ. ഇതിലേറെയും നെൽക്കർഷകരാണ്. അടുത്തകാലത്തൊന്നുമില്ലാത്ത തരത്തിൽ വ്യാപകമായ നാശമാണ് ജില്ലയിൽ കാർഷികവിളകൾക്കുണ്ടായത്. 2692 ഹെക്ടറുകളിലായുളള മുണ്ടകപ്പാടങ്ങളിൽ നശിച്ചത് 40.73 കോടിരൂപയുടെ നെൽക്കൃഷിയാണെന്നാണ് പ്രാഥമികകണക്ക്. ഈ മാസം പതിനഞ്ചിനുളളിൽ അപേക്ഷ സമർപ്പണം പൂർത്തിയാകും. 20നുളളിൽ അന്തിമമായ കണക്കെടുപ്പും കൃഷിനാശം സംബന്ധിച്ച പരിശോധനകളും പൂർത്തിയാക്കി കൃഷിനാശത്തിൻ്റേയും അപേക്ഷകളുടേയും കൃത്യമായ ചിത്രം ലഭിക്കും.

പ്രകൃതിക്ഷോഭത്തിലടക്കം കൃഷിനാശമുണ്ടാകുന്ന കർഷകർക്ക് അടിയന്തര നഷ്ടപരിഹാരം നൽകാൻ പ്രത്യേക സഞ്ചിതനിധി രൂപവത്കരിക്കുമെന്ന് മന്ത്രി പി. പ്രസാദ് നിയമസഭയിൽ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച് ധനവകുപ്പുമായി ചർച്ചനടത്തിയാകും തീരുമാനം. നെല്ലിന് പുറമേ, വാഴ, പച്ചക്കറികൾ, റബ്ബർ, കുരുമുളക് അടക്കമുള്ള കാർഷിക വിളകൾക്കാണ് കൂടുതൽ നാശമുണ്ടായത്. പ്രകൃതിക്ഷാേഭത്തിൽ നെൽക്കൃഷി നശിച്ചാൽ 13,500 രൂപയാണ് ഒരു ഹെക്ടറിന് നഷ്ടപരിഹാരം ലഭിക്കുക. വിള ഇൻഷ്വറൻസ് വഴി 35,000 രൂപയും കേന്ദ്രസർക്കാരിൻ്റെ ഇൻഷ്വറൻസിൽ അംഗമായവർക്ക് 80,000 രൂപയും ലഭിക്കും. അതിവേഗം നഷ്ടപരിഹാരം നൽകാനുളള ശ്രമത്തിലാണ് കൃഷിവകുപ്പ്.

  • ജില്ലയിൽ ഇതുവരെ ലഭിച്ച നഷ്ടപരിഹാര അപേക്ഷകൾ : 1194
  • അപേക്ഷിച്ച തുക: 54.78 ലക്ഷം
  • മുണ്ടകൻ കൃഷി: 13000 -15000 ഹെക്ടറിൽ

  • കാലാവസ്ഥാ വ്യതിയാനം തിരിച്ചടിയാകും

കാലാവസ്ഥാ വ്യതിയാനം സംസ്ഥാനത്തെ കാർഷിക വിള ഉത്പാദനത്തിൽ വലിയ കുറവുണ്ടാക്കുമെന്നാണ് കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം തയ്യാറാക്കിയ പഠന റിപ്പോർട്ട്. നെല്ലുത്പാദനത്തിൽ 40 ശതമാനം വരെ കുറവുണ്ടായേക്കുമെന്നും പറയുന്നു. കാലം തെറ്റിയ മഴ, താപനിലയിലെ ഏറ്റക്കുറച്ചിൽ തുടങ്ങിയവ പ്രതികൂലമായി ബാധിച്ചേക്കും. കാലവർഷക്കാലത്ത് മഴ സാധാരണ നിലയിലായിരുന്നെങ്കിൽ തുലാവർഷക്കാലത്ത് കിട്ടേണ്ട മഴ ഒരു മാസത്തിനുള്ളിൽ തന്നെ പെയ്തു. മഴ ചില സ്ഥലങ്ങളിൽ ഇനിയും കൂടാനും സാധ്യത പറയുന്നുണ്ട്. ഉയർന്ന താപനിലയിൽ 2.2 ഡിഗ്രി വരെ മാറ്റമുണ്ടായേക്കുമെന്നും സൂചനയുണ്ട്.

  • ദുരിതമായി കാറ്റും

ഈ മാസം 8വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ നിഗമനം. മഴയിൽ തകർന്ന കൃഷിയിടങ്ങളിൽ കാറ്റ് കൂടുതൽ നാശം വിതയ്ക്കുമെന്നാണ് കർഷകരുടെ ആശങ്ക. പലയിടങ്ങളിലും കാറ്റ് ശക്തമായിട്ടുണ്ട്. കൃഷിയിടങ്ങളിൽ കൂടി കടന്ന് പോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുന്നേ ഉറപ്പ് വരുത്തണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.