SignIn
Kerala Kaumudi Online
Thursday, 25 April 2024 9.14 PM IST

പുഴയിൽ നിന്ന് പുഴയിലേക്ക്: നവീകരിക്കുന്നത് 2390 ഹെക്ടർ ജലാശയം

photo
വെണ്ണൂർ തുറ സന്ദർശിച്ച ശേഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ.കെ. ശ്രീലത എന്നിവർ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നു

  • പദ്ധതി രണ്ട് വർഷം കൊണ്ട് പൂർത്തീകരിക്കും

മാള: ജനപങ്കാളിത്തത്തിലൂടെ പുഴയിൽ നിന്ന് പുഴയിലേക്ക് ചേരുന്ന 2390 ഹെക്ടർ വിസ്തൃതിയിലുള്ള ജലാശയത്തിന്റെ നവീകരണ പദ്ധതി വരുന്നു. 15 കിലോമീറ്ററോളം ദൂരത്തിലുള്ള ഈ ജലാശയം ചാലക്കുടിപ്പുഴയിൽ നിന്ന് തുടങ്ങി അതേ പുഴയിൽ അവസാനിക്കുന്നതാണ്. കാടുകുറ്റി, അന്നമനട, മാള, കുഴൂർ, എറണാകുളം ജില്ലയിലെ പാറക്കടവ് പഞ്ചായത്തുകളിലൂടെയാണ് ജലാശയം കടന്നുപോകുന്നത്.

പുല്ലും പായലും കുളവാഴകളും ചണ്ടിയും ചെളിയും നിറഞ്ഞ വെണ്ണൂർ തുറ പ്രദേശത്ത് വെള്ളം കെട്ടിക്കിടന്ന് ദുർഗന്ധം പരത്തുന്ന അവസ്ഥയിലാണ്. വലിയ മാലിന്യ കലവറയായ ജലാശയത്തിന്റെ പരിസരത്തെ കിണറുകളിലെ വെള്ളവും മലിനമാകുന്ന അവസ്ഥയിലാണ്. പാടശേഖരങ്ങളിൽ നിന്ന് വെള്ളം ഒഴുകിപ്പോകുന്നതിനും തിരിച്ച് കയറുന്നതിനും കഴിയാത്ത അവസ്ഥയുമുണ്ട്. പദ്ധതി വരുന്നതോടെ പാടശേഖരങ്ങളിൽ സുരക്ഷിതമായി കൃഷിയിറക്കുന്നതിനും കിണറുകളിൽ ശുദ്ധജലം ഉറപ്പാക്കുന്നതിനും കഴിയുമെന്നാണ് പ്രതീക്ഷ. കൃഷി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനും കഴിയും.

പുഴ ഗതിമാറി ഇതിലൂടെ ഒഴുകിയപ്പോൾ തടസങ്ങൾ ഉണ്ടായതാണ് പ്രളയം കൂടുതൽ ബാധിക്കാൻ ഇടയാക്കിയത്. ജലാശയത്തിലേക്ക് നിരവധി ചെറു തോടുകളും ഉണ്ട്. പാളയംപറമ്പ് ഭാഗത്ത് വരുന്ന ഓക്‌സ്‌ബോ തടാകം കേന്ദ്രീകരിച്ച് വിനോദ സഞ്ചാര കേന്ദ്രമാക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട്. കോൺക്രീറ്റ് നിർമ്മാണങ്ങൾ പരമാവധി കുറച്ച് ജലാശയത്തിന്റെ തനിമ പ്രകൃതിക്കിണങ്ങും വിധത്തിൽ നിലനിറുത്താനാണ് ശ്രമം.

ഈ മാസം ഒൻപതിന് കാടുകുറ്റി പഞ്ചായത്തിൽ നിന്നാണ് സർവേ ആരംഭിക്കുന്നത്. പദ്ധതിയുടെ ആറ് പാലങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി കെ.ഇ.ആർ.ഐയുടെ നേതൃത്വത്തിൽ മണ്ണ് പരിശോധന നടത്തും. വെള്ളത്തിന്റെ ഒഴുക്ക്, ശുദ്ധ ജല ലഭ്യത എന്നിവ സംബന്ധിച്ച് പഠനം നടത്തുന്നതിനാണ് മണ്ണ് പരിശോധന നടത്തുന്നത്.

ജില്ലാ പഞ്ചായത്ത് ജല രക്ഷ ജീവരക്ഷ പദ്ധതിയുടെ ഭാഗമായി 50 ലക്ഷം വകയിരുത്തിയാണ് ജലാശയത്തിന്റെ നവീകരണത്തിന് തുടക്കം കുറിച്ചത്.

പദ്ധതിയും ചെലവും

  • തുറ ആഴം കൂട്ടി ചെളി നീക്കം ചെയ്യും
  • ആവശ്യമായ ഇടങ്ങളിൽ കൽവർട്ടുകൾ നിർമ്മിക്കും
  • ചെറിയ കൽവർട്ടുകൾ പൊളിച്ച് വലുതാക്കും
  • ചെലവ് പ്രതീക്ഷിക്കുന്നത് 25 കോടിയോളം രൂപ

പദ്ധതി നടപ്പിലാക്കുന്നത്

  • കാടുകുറ്റി പഞ്ചായത്തിൽ- 400 ഹെക്ടർ
  • അന്നമനടയിൽ 980 ഹെക്ടർ
  • മാളയിൽ 231 ഹെക്ടർ
  • കുഴൂരിൽ 717 ഹെക്ടർ
  • പാറക്കടവിൽ 62 ഹെക്ടർ

ജനപങ്കാളിത്തത്തോടെ നടത്തുന്ന കേരളത്തിലെ ഏറ്റവും വലിയ ജലാശയ പദ്ധതിയായിരിക്കും ഇത്. 25 കോടിയോളം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ എസ്റ്റിമേറ്റ് ഭാഗികമായെങ്കിലും ഡിസംബർ 15ന് സമർപ്പിക്കണം. മികച്ച ജനപങ്കാളിത്തവും കർഷകർ അടക്കമുള്ളവരുടെ സഹായവും അനിവാര്യമായ പദ്ധതി രണ്ട് വർഷം കൊണ്ട് പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

- എൻ.കെ.ശ്രീലത.ജില്ലാ പ്ലാനിങ് ഓഫീസർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.