കോട്ടയം : ജില്ലയിൽ തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്ന ആനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതി പാളിയതോടെ തെരുവുനായകളുടെ ആക്രമണവും വർദ്ധിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏറ്റവും അധികംപേരെ തെരുവുനായ ആക്രമിച്ചത് ഈ വർഷമാണ്. കഴിഞ്ഞ വർഷം 9978 പേരെയാണ് തെരുവുനായ കടിച്ചതെങ്കിൽ ഈ വർഷം ഇതുവരെ മാത്രം 9998 പേർക്ക് കടിയേറ്റു. കടിയേറ്റ് ആരും മരിച്ചിട്ടില്ലെന്നത് മാത്രമാണ് ആശ്വാസം. ജില്ലയിലെ തെരുവുനായ നിയന്ത്രണം പാളിയെന്ന് സൂചിപ്പിക്കുന്ന കണക്കുകളാണ് ആരോഗ്യ വിഭാഗത്തിൽ നിന്ന് ലഭിക്കുന്നത്. ഒരു മാസം ശരാശരി ആയിരത്തോളം പേർക്ക് നായ്ക്കളുടെ കടികിട്ടുന്നുണ്ട്. പിഞ്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർ ആക്രമണത്തിന് ഇരയായി. ഒക്ടോബറിലാണ് ഏറ്റവും കൂടുതൽ പേർക്ക് കടിയേറ്റത്, 1301. കുറവ് മേയിലും 605.
പദ്ധതി പരണത്ത്
തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുന്ന എ.ബി.സി പദ്ധതി ജില്ലയിൽ പാളി. തദ്ദേശ സ്ഥാപനങ്ങളാണ് തെരുവു നായ്ക്കളെ നിയന്ത്രിക്കേണ്ടതെങ്കിലും കുടുംബശ്രീക്കായിരുന്നു എ.ബി.സി പദ്ധതിയുടെ നടത്തിപ്പ് ചുമതല. ഇതിനിടെ തുക കൈമാറ്റം ചെയ്യുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. മാലിന്യ സംസ്‌കരണം ശരിയായി നടക്കാത്തതാണ് തെരുവു നായ നിയന്ത്രണം സാദ്ധ്യമാകാത്തതിന് പ്രധാന കാരണം. തെരുവിൽ വലിച്ചെറിയുന്ന ആഹാര സാധനങ്ങൾ ഭക്ഷിക്കാനാണ് നായ്ക്കൾ കൂട്ടത്തോടെ എത്തുന്നത്.
കടിയേറ്റവർ
ജനുവരി : 1193
ഫെബ്രുവരി :1135
മാർച്ച് :1194
ഏപ്രിൽ : 825
മേയ് : 605
ജൂൺ : 874
ജൂലായ് : 979
ആഗസ്റ്റ് : 879
സെപ്തംബർ : 1013
ഒക്ടോബർ : 1301
2019 : 8458
2020 : 9978
2021 : 9998
തെരുവു നായ വന്ധ്യംകരണത്തിന് തുക വകയിരുത്തിയ പഞ്ചായത്തുകളിൽ താത്കാലികമായി നടത്തുന്നുണ്ട്. കോടതി ഉത്തരവ് നടപ്പാക്കുക മാത്രമാണ് കുടുംബശ്രീ ചെയ്തത്
കുടുംബശ്രീ അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |