മലപ്പുറം: നിർദ്ധനരായ രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് സംവിധാനം ഏർപ്പെടുത്തിയതിന്റെയും വിപുലീകരിക്കുന്നതിന്റെയും ഭാഗമായി 40,000 ലിറ്റർ പായസ ചലഞ്ചുമായി തിരൂർ അഭയം ഡയാലിസിസ് സൊസൈറ്റി രംഗത്ത്. ചൊവ്വാഴ്ച തിരൂർ പിസി പടിയിൽ വച്ചാണ് നാല് ലക്ഷം പേർക്ക് കഴിക്കാനാവിശ്യമായ പാലട പായസം 250ഓളം പാചകക്കാർ തയ്യാറാക്കുന്നത്. സ്‌നേഹതീരം വളണ്ടിയറിംഗ് വിംഗിന്റെ നേതൃത്വത്തിൽ കോൺഫെഡറേഷൻ ഓഫ് ആൾ കേരള കാറ്ററേഴ്സ് ജില്ലാ കമ്മറ്റിയുടെ സഹകരണത്തോടെയാണ് പായസ ചലഞ്ച് സംഘടിപ്പിക്കുന്നത് .
കഴിഞ്ഞ ഒമ്പത് വർഷത്തോളമായി 54 പേർക്ക് അഭയം ഡയാലിസിസ് സെന്ററിൽ സൗജന്യമായി ഡയാലിസിസ് ചെയ്ത വരുന്നതിന് മാസം തോറും അഞ്ച് ലക്ഷം രൂപ ചെലവ് വരുന്നുണ്ട്. മുൻകൂട്ടി ഓർഡർ ചെയ്യുന്ന പായസത്തിൽ നിന്നുള്ള വരുമാനം ഡയാലിസിസ് സെന്ററിന്റെ പ്രവർത്തന ഫണ്ടിലേക്കാണ് മാറ്റിവയ്ക്കുന്നത്. പ്രവർത്തന ഫണ്ടായി ഒരു കോടി രൂപയോളം സമാഹരിക്കുന്നതിലൂടെ ഡയാലിസിസുകളുടെ എണ്ണം നൂറിൽ എത്തിക്കാനാണ് ഇനി അഭയം ലക്ഷ്യമിടുന്നത്. അതിനാൽ തന്നെ ഈ പായസത്തിന്റെ മധുരത്തിന് ജീവന്റെ രുചിയുണ്ട്. 250 രൂപയാണ് ഒരു ലിറ്റർ പായസത്തിന്. ഏഷ്യയിൽ ഇത്രയും വലിയ മെഗാ പായസം ചലഞ്ച് നടത്തുന്നത് ആദ്യമായിട്ടാണെന്നും ഇതിനകം 25,000ത്തോളം ലിറ്റർ പായസത്തിന് ഓർഡർ ലഭിച്ചിട്ടുണ്ടെന്ന് അഭയം ചെയർമാൻ പി.കോയ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |