തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിന്റെ നിരീക്ഷണത്തിന് മാത്രമായി ഒരു എക്‌സിക്യുട്ടീവ് എൻജിനിയറെ പൂർണ ചുമതലയോടെ നിയമിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്‌റ്റിൻ പറഞ്ഞു.
മുല്ലപ്പെരിയാർ സ്ഥിതിചെയ്യുന്ന കുമളി ഡിവിഷനിൽ ജലനിരപ്പ് അടക്കമുള്ള കാര്യങ്ങൾ നിരീക്ഷിക്കേണ്ട കേരത്തിലെ ജലവിഭവ ഉദ്യോഗസ്ഥർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി കേരളകൗമുദി ഇന്നലെ പ്രസിദ്ധീകരിച്ച 'ജീപ്പുമില്ല, ബോട്ടുമില്ല മുല്ലപ്പെരിയാർ ഡാമിൽ തമിഴ്നാടിന്റെ കണ്ണിലൂടെ കേരളത്തിന്റെ നിരീക്ഷണം" എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
മുല്ലപ്പെരിയാർ ഡാമിന്റെ കാര്യങ്ങൾ നോക്കാൻ നിലവിൽ ഒരു അസിസ്‌റ്റന്റ് എൻജിനിയർ പോലുമില്ലാത്ത സ്ഥിതിയാണെന്ന് മന്ത്രി വ്യക്തമാക്കി. ഉദ്യോഗസ്ഥർ ഡാമിൽ പോകാൻ ഉപയോഗിക്കുന്നത് വനം വകുപ്പിന്റെ ബോട്ടാണെന്ന് ഡാം സന്ദർശിച്ചപ്പോൾ അവർ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പുതിയൊരു ബോട്ട് വാങ്ങും. കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘത്തിന് സഞ്ചരിക്കാൻ വാഹനങ്ങളില്ലെന്ന് ശ്രദ്ധയിൽപ്പെട്ടില്ല. അത്തരമൊരു സാഹചര്യമുണ്ടെങ്കിൽ പുതിയ വാഹനങ്ങൾ വാങ്ങും.
കുമളി ഡിവിഷനിലെ ഓഫീസിൽ ആകെ 33 തസ്തികയാണുള്ളത്. എന്നാൽ, 22 ജീവനക്കാരേയുള്ളൂ. സാങ്കേതിക വിഭാഗത്തിലെ ഒമ്പത് തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ഉടൻ നിയമനം നടത്തും. നിലവിലെ സാഹചര്യത്തിൽ കുമളിയിലെ ഉദ്യോഗസ്ഥരോട് നിത്യവും എത്തി ഡാമിലെ ജലനിരപ്പും മറ്റ് കാര്യങ്ങളും നിരീക്ഷിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
'മുല്ലപ്പെരിയാറിലെ പരമാവധി ജലനിരപ്പ് 136 അടി എന്ന മുൻ നിലപാടിൽ തന്നെയാണ് സർക്കാർ".
- മന്ത്രി റോഷി അഗസ്‌റ്റിൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |