കൊച്ചി: സ്‌കൂൾ തുറന്നതോടെ റോഡിൽ വാഹനത്തിരക്കേറി. അപകടങ്ങൾ ഒഴിവാക്കാൻ വിദ്യാർത്ഥികളും വാഹനയാത്രക്കാരും കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ നിർദ്ദേശം. ഹെവി വെഹിക്കിൾ വാഹനങ്ങൾ പോലും അമിതവേഗത്തിലാണ് പോകുന്നത്. ഇത് അപകടങ്ങളുടെ തീവ്രത വർദ്ധിപ്പിക്കും. കഴിഞ്ഞ രണ്ടുവർഷങ്ങളായി വേഗത കുറച്ചു പോകുന്നത് അടക്കമുള്ള നിബന്ധനകൾ ഇല്ലാതിരുന്നതിനാൽ എല്ലാവരും നിയമങ്ങൾ മറന്ന മട്ടാണ്. നിലവിൽ കൂടുതൽ വിദ്യാർത്ഥികളും നടന്നും സൈക്കിളിലുമാണ് പോകുന്നത് ഇത്തരം വിദ്യാർത്ഥികളുടെ യാത്ര സുരക്ഷിതമാക്കാൻ എല്ലാവരും അതീവ ശ്രദ്ധ നൽകേണ്ടതുണ്ട്. കൂടാതെ വിദ്യാർത്ഥികളുമായി വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരും നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അധികൃതർ പറയുന്നു.
വാഹനയാത്രക്കാർ ശ്രദ്ധിക്കാൻ
•സ്‌കൂൾ പരിസരത്തു 30 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ വാഹനം ഓടിക്കരുത്
•എപ്പോൾ വേണമെങ്കിലും അപകടം ഉണ്ടാകാം എന്ന കരുതലിൽ വാഹനം ഓടിക്കണം
• റോഡ് മുറിച്ചുകടക്കാൻ കുട്ടികൾ ഉണ്ടെങ്കിൽ അവർക്ക് മുൻഗണന നൽകുക
•സൂചനാബോർഡുകൾ എപ്പോഴും ശ്രദ്ധിക്കണം
• ടിപ്പർ പോലുള്ള ഹെവി വെഹിക്കിൾ വാഹനങ്ങൾ സകൂൾ സമയത്ത് സർവീസ് നടത്തരുത്
• സ്കൂൾ ബസ് നിറുത്തിയിട്ടിരിക്കുന്ന സ്ഥലങ്ങളിൽ ഓവർടേക്ക് ചെയ്യുമ്പോൾ വേണ്ട കരുതൽ എടുക്കാം
രക്ഷകർത്താക്കൾ ശ്രദ്ധിക്കാൻ
• കുട്ടികളെ പെട്രോൾ ടാങ്കിൽ ഇരുത്തി വാഹനം ഓടിക്കാതിരിക്കുക
•കുട്ടികൾക്ക് ഇണങ്ങുന്ന ഹെൽമെറ്റ് വാങ്ങുക. ചെറുപ്പത്തിലേ ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കുന്നത് പരിശീലിപ്പിക്കുക.
• കാറിലാണെങ്കിൽ 14 വയസിന് മുകളിലേക്ക് സീറ്റ് ബെൽറ്റും അതിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ശരീര വലിപ്പമനുസരിച്ച് സീറ്റ് ബെൽറ്റോ അല്ലെങ്കിൽ ചൈൽഡ് റീസ്‌ട്രെയിന്റ് സിസ്റ്റമൊ ഉപയോഗിക്കണം.
• സ്വന്തം ശരീരത്തിനും സ്റ്റിയറിംഗിനും ഇടക്ക് കുഞ്ഞുങ്ങളെ ഇരുത്തരുത്
• കുട്ടികളെ പുറകിലെ സീറ്റിൽ ഇരുത്തുക. മടിയിൽ ഇരുത്തിക്കൊണ്ട് യാത്ര ഒഴിവാക്കുക, മുൻ സീറ്റിൽ പ്രത്യേകിച്ചും.
• കടകളിലൊ മറ്റും കയറുമ്പോൾ കുട്ടികളെ വാഹനത്തിൽ തനിച്ചിരുത്തി പോകരുത്. സെൻട്രൽ ലോക്ക് മൂലം കുഞ്ഞുങ്ങൾ തനിയെ വാഹനത്തിൽ കുടുങ്ങിപ്പോകാം.
• വാഹനം നിർത്തിയിടുമ്പോൾ എൻജിൻ ഒഫ് ആക്കുന്നതും ഹാന്റ് ബ്രേക്ക് ഇടുന്നതും ശീലമാക്കുക. കുട്ടികൾ ആക്‌സിലറേറ്ററിൽ അറിയാതെ തിരിച്ചും ഗിയർ നോബ് മാറ്റിയും ഉണ്ടാകുന്ന അപകടങ്ങളെ തടയാം.
• വാഹനത്തിന് പുറത്തിറങ്ങുമ്പോൾ നിർബന്ധമായും താക്കോൽ ഊരിയെടുക്കണം.
ബോധവത്കരണം ആരംഭിച്ചു
കുട്ടികളുമായുള്ള യാത്ര അത്യന്തം കരുതലോടെ ആയിരിക്കണം. കുട്ടികൾ റോഡിലിറങ്ങുന്ന സമയത്തും മറ്റുവാഹനയാത്രക്കാർ അതീവ ജാഗ്രത പുലർത്തണം. ഇതിനുള്ള പരിശോധനകളും ബോധവത്കരണവും ആരംഭിച്ചു കഴിഞ്ഞു.
കെ.ജി. ദിലീപ് കുമാർ
മീഡിയ സെൽ സോണൽ ഓഫീസർ
മോട്ടോർ വാഹന വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |