തിരുവനന്തപുരം: വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ചുള്ള കോഴവാങ്ങൽ കേസിൽ ആറു മാസത്തിനിടെ കുടുങ്ങിയത് വില്ലേജ് ഓഫീസർ അടക്കം ഏഴു ജീവനക്കാർ. കാര്യസാദ്ധ്യത്തിനായി പരാതി പറയാതെ കോഴ കൊടുക്കാൻ നിർബന്ധിതരാവുന്ന സാധാരണക്കാർ പരാതി പറയാത്തതിനാൽ പുറത്തറിയാത്ത സംഭവങ്ങൾ ഇതിനു പുറമേയാണ്.
പാവപ്പെട്ടവരായാലും പണക്കാരായാലും ഭൂമിയുമായി ബന്ധപ്പെട്ട എന്തിനും ഏതിനും വില്ലേജ് ഓഫീസിലുള്ളവർ കനിയണം. ബന്ധുത്വം സ്ഥാപിക്കാനും ആനുകൂല്യങ്ങൾ ലഭിക്കാനും കേസുകളിൽ ഹാജരാക്കാനും വില്ലേജ് ഓഫീസിൽ നിന്നു ലഭിക്കുന്ന രേഖകൾ വേണം.
ഇതു മുതലാക്കിയാണ് അഴിമതിക്കാരായ ഉദ്യോഗസ്ഥർ പിടിമുറുക്കുന്നത്.
പോക്കുവരവ്, കെട്ടിടങ്ങളുടെ വൺടൈം ടാക്സ്, കെട്ടിട നിർമ്മാണത്തിനുള്ള സ്കെച്ച് പ്ളാൻ, വസ്തുവിന്റെ ഇനം മാറ്റൽ, നിലം നികത്തൽ, മണൽ-പാറ ഖനനം,വ്യാപാര, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി, കോടതി വ്യവഹാരങ്ങളും സിവിൽ- ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ, ഫീൽഡിൽ പോയി നൽകേണ്ട സേവനങ്ങൾ തുടങ്ങിയവ മറയാക്കിയാണ് അഴിമതി.
ചില വില്ലേജ് ഓഫീസുകളിലെ ജീവനക്കാരാണ് ദുഷ്പേര് വരുത്തുന്നതെങ്കിലും പേരുദോഷം റവന്യൂ വകുപ്പിനാണ്.
പിടിയിലായവരും കോഴയും
2021 ജൂലായ് -1
കണ്ണൂർ പട്ടുവംവില്ലേജ് ഓഫീസർ പി. ജസ്റ്റസ്. ബെഞ്ചമിന് പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകാൻ 2000 രൂപ
ആഗസ്റ്റ് 25
ഒഴൂർ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ഗിരീഷ് കുമാർ.
ഭൂമിയുടെ ഇരട്ട സർവേ നമ്പർ ഒറ്റയാക്കാൻ ഓമച്ചപ്പുഴ സ്വദേശി അലിയിൽ നിന്ന് 500 രൂപ
സെപ്തംബർ 28
വട്ടവട കോവിലൂർ വില്ലേജ് ഓഫീസർ സിയാദ്, വില്ലേജ് അസ്റ്റിസ്റ്റന്റ് അനീഷ്.
മരംമുറിക്കുന്നതിനുള്ള പാസ് നൽകാൻ വിൻസന്റ്, അലക്സാണ്ടർ എന്നീ കരാറുകാരിൽ നിന്ന് ഒന്നേകാൽ ലക്ഷം
ഒക്ടോബർ 29
വട്ടിയൂർക്കാവ് വില്ലേജ് അസി.മാത്യു.
വസ്തുവിന്റെ കുടിശിക കരം സ്വീകരിക്കാൻ വീട്ടമ്മയായ സ്വപ്നയിൽ നിന്ന് 10000 രൂപ. മൂന്ന് സെന്റ് ഭൂമി മകളുടെ പേരിലേക്ക് എഴുതാൻ കരം ഒടുക്കണമായിരുന്നു.
നവംബർ 5
ചീമേനി വില്ലേജ് ഓഫീസർ കെ.വി.സന്തോഷ്, ഫീൽഡ് അസിസ്റ്റന്റ് കെ.സി.മഹേഷ്.
നിഷയ്ക്ക് പട്ടയം നൽകുന്നതിന് 10,000 രൂപ
ഓൺലൈൻ സേവനം
കമ്മ്യൂണിറ്റി,നേറ്റിവിറ്റി,വരുമാനം,റസിഡൻസ് കൈവശം,പൊസഷൻ ആൻഡ് നോൺ അറ്റാച്ച്മെന്റ്, വിധവ,ബന്ധുത്വം,നോൺ ക്രീമിലെയർ,അഗതി,ഡൊമിസൈൽ,മാര്യേജ്, നോൺ മാര്യേജ് ആശ്രിത, മിശ്ര ജാതി സർട്ടിഫിക്കറ്റുകൾ.
അഴിമതി തടയും
വില്ലേജ് ഓഫീസർമാരുടെ യോഗം കഴിഞ്ഞദിവസം വിളിച്ച് ചേർത്തിരുന്നു. റവന്യൂ വിജിലൻസിന്റെ പ്രവർത്തനവും കാര്യക്ഷമമാക്കിയിട്ടുണ്ട്. ഒരു ശതമാനം ജീവനക്കാരാണ് പേരുദോഷമുണ്ടാക്കുന്നത്. ഫോർട്ട് കൊച്ചി ആർ.ഡി.ഒ ഓഫീസിലെ 23 ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയിട്ടുണ്ട്.
- കെ. രാജൻ, റവന്യൂ മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |