മലയിൻകീഴ്: റബർ മരങ്ങൾ സ്ലോട്ടറിംഗ് നൽകാനെന്ന പേരിൽ മരം മുറിച്ച് വില്പന നടത്തുന്നയാളെ കബളിപ്പിച്ച് പണം തട്ടിയെടുത്തയാൾ അറസ്റ്റിൽ. പനവൂർ വെള്ളാംകുടി സി.സി. ഹൗസിൽ നൗഷാദിനെയാണ് (44) വിളപ്പിൽശാല പൊലീസ് പിടികൂടിയത്.
വിളപ്പിൽശാല കണികാണുംപാറയിലെ റബർ മരങ്ങൾ സ്ലോട്ടറിംഗിന് നൽകാനുണ്ടെന്ന് അറിയിച്ച് അരുവിക്കര ഇറയംകോട് സ്വദേശി എം. റൈറ്റസിൽ നിന്ന് ഇയാൾ രണ്ടുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. മരം മുറിക്കുന്നതിന് റൈറ്റസ് എത്തിയപ്പോഴാണ് ഉടമ മറ്റൊരാളാണെന്ന് അറിയുന്നത്.
തുടർന്ന് വിളപ്പിൽശാല പൊലീസിൽ നൽകിയ പരാതിയിൽ കാട്ടാക്കട ഡിവൈ.എസ്.പി പ്രശാന്ത്, എസ്.ഐ വി. ഷിബു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് നൗഷാദിനെ പനവൂർ ഭാഗത്ത് നിന്ന് പിടികൂടുന്നത്. കണികാണുംപാറയിലുള്ള ഒന്നര ഏക്കർ റബർ മരങ്ങൾ തിരുവനന്തപുരം സ്വദേശികളുടേതാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
വലിയമല, നെടുമങ്ങാട്, പേരൂർക്കട, വിളപ്പിൽശാല തുടങ്ങി നിരവധി പ്രദേശങ്ങളിൽ ഇത്തരത്തിൽ പ്രതി റബർ മരങ്ങൾ കാട്ടി പണം തട്ടിയെടുത്തിട്ടുണ്ടെന്ന് എസ്.ഐ അറിയിച്ചു. പ്രതിയോടൊപ്പമുണ്ടായിരുന്ന ഒരാൾ ഒളിവിലാണ്. നൗഷാദിനെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |