റിയോഡി ജനീറോ: ബ്രസീലിയൻ ഗായികയും ലാറ്റിൻ ഗ്രാമി അവാർഡ് ജേതാവുമായ മരിലിയ മെന്തോൻസ (26) വിമാനാപകടത്തിൽ മരിച്ചു. വെള്ളിയാഴ്ച ഒരു സംഗീത പരിപാടിക്കായി മിനാസ് ഗെരെയ്സിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട ചെറുവിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടു. മരിച്ചവരിൽ മരിലിയയുടെ പ്രോഗാം പ്രൊഡ്യൂസർ കൂടിയായ അമ്മാവനും രണ്ട് പൈലറ്റുമാരും ഉൾപ്പെടുന്നു. റിയോ ഡി ജനീറോയുടെ വടക്കുള്ള മരിലിയയുടെ ജന്മനാടായ ഗോയാനിയയ്ക്കും കാരറ്റിംഗയ്ക്കും മദ്ധ്യേയാണ് വിമാനം തകർന്നു വീണത്. അവിടെയുള്ള വെള്ളച്ചാട്ടത്തിന് സമീപത്തുള്ള പാറക്കെട്ടുകളിൽ നിന്നാണു വിമാനത്തിന്റെ തകർന്ന ഭാഗങ്ങൾ കണ്ടെടുത്തത്. പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള പവർ ആന്റിനയുമായി വിമാനം കൂട്ടിയിടിച്ചതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടകാരണത്തെ കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചതായി പ്രാദേശിക പോലീസ് മേധാവി ഇവാൻ ലോപസ് പറഞ്ഞു. വിമാനത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപുള്ള വീഡിയോ ഗായിക സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.
ബ്രസീലിന്റെ തനത് സംഗീതരൂപമായ മ്യൂസിക സെർതനേഷോയുടെ പ്രചാരകയായാണ് മരിലിയ അറിയപ്പെടുന്നത്. 2019ൽ 'എം തൊഡോസ് ഒസ് കാന്റോസ്' എന്ന ആൽബത്തിലൂടെ മികച്ച സെർതനേഷോ ആൽബത്തിനുള്ള ലാറ്റിൻ ഗ്രാമി പുരസ്‌കാരം മരിലിയ സ്വന്തമാക്കി. ഈ വർഷവും അതേ പുരസ്‌കാരത്തിന് നാമനിർദ്ദേശം ലഭിച്ചിരുന്നു. ലോകമെമ്പാടും ധാരാളം ആരാധകരുള്ള മരിലിയയ്ക്ക് യൂട്യൂബിൽ രണ്ട് കോടി ഫോളേവേഴ്സും ഇസ്റ്റഗ്രാമിൽ 38 മില്യൺ ഫോളോവേഴ്സുമുണ്ട്. മരിലിയയുടെ മരണത്തിൽ ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോയും സംഗീത മേഖലയിലെ പ്രമുഖരും അനുശോചനം രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |