ഗ്രൂപ്പ് 2ൽ ഇന്ന് നടക്കുന്ന ന്യൂസിലൻഡ് അഫ്ഗാൻ പോരാട്ടം ഇരുടീമിനും എന്ന പോലെ ഇന്ത്യയ്ക്കും നിർണായകമാണ്. വൈകിട്ട് 3.30 മുതൽ അബുദാബിയിലാണ് മത്സരം.
ഗ്രൂപ്പിൽ നിന്ന് പാകിസ്ഥാൻ നേരത്തെ തന്നെ സെമി ഫൈനൽ ഉറപ്പിച്ചു കഴിഞ്ഞു. ശേഷിക്കുന്ന ഒരേഒരു സെമി സ്‌പോട്ടാണ് ന്യൂസിലൻഡിന്റേയും അഫ്ഗാനിസ്ഥാന്റേയും ഇന്ത്യയുടേയും ലക്ഷ്യം.
നിലവിൽ പോയിന്റ് ടേബിളിൽ ന്യൂസിലൻഡ് രണ്ടാമതും ഇന്ത്യയും അഫ്ഗാനും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലുമാണ്.
ഇന്നത്തെ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചാൽ ന്യൂസിലൻഡിന് സെമി ഉറപ്പിക്കാം. ഇന്ത്യയുടേയും അഫ്ഗാന്റേയും വഴി അടയും. എന്നാൽ ന്യൂസിലൻഡിനെ അഫ്ഗാനിസ്ഥാൻ തോൽപ്പിച്ചാൽ അഫ്ഗാനും ഇന്ത്യയ്ക്കും സാധ്യത തെളിയും.
കഴിഞ്ഞ ദിവസം സ്കോട്ട്‌ലാൻഡിനെതിരായ 8 വിക്കിന്റെ തകർപ്പൻ ജയത്തിലൂടെ നെറ്റ് റൺറേറ്റിൽ ന്യൂസിലഡിനേയും അഫ്ഗാനിസ്ഥാനേയും ഇന്ത്യ മറികടന്നിരുന്നു. അതിനാൽ ഇന്ന് അഫ്ഗാൻ ജയിക്കുകയും നാളെ ഇന്ത്യ നമീബിയയെ തോൽപ്പിക്കുകയും ചെയ്താൽ ഇന്ത്യയ്ക്ക് സെമി ഉറപ്പിക്കാം. നാളെ രാത്രി 7.30 മുതൽ ദുബായിലാണ് ഇന്ത്യ - നമീബിയ പോരാട്ടം.
ഇന്ന് കിവികൾക്കെതിരെ വമ്പൻ ജയം നേടി റൺറേറ്റ് ഉയർത്തിയാൽ അഫ്ഗാന് പ്രതീക്ഷ നിലനിറുത്താം.
ഇത് വരെ മുഖാമുഖം വന്ന രണ്ട് തവണയും ന്യൂസിലൻഡ് അഫ്ഗാനിസ്ഥാനെ കീഴടക്കിയിരുന്നു. എന്നാൽ റാഷിദും നബിയും എല്ലാം ഉൾപ്പെടുന്ന അഫ്ഗാനെ ഇത്തവണ എഴുതി തള്ളാനാവില്ല. പരിക്കേറ്റ മുജീബ് തിരിച്ചെത്തിയാൽ അഫ്ഗാന്റെ ശക്തി ഇരട്ടിയാകും.
ബാറ്റിംഗിൽ പ്രമുഖ താരങ്ങൾ ഫോം ഒൗട്ടാണെന്നതാണ് ന്യൂസിലൻഡിന്റെ തലവേദന. അത്ര കരുത്തരല്ലാത്ത സ്കോട്ട്‌ലൻഡിനെതിരെ പോലും പതറിയ ശേഷമാണ് കിവികൾ ജയിച്ചത്.
പാകിസ്ഥാനും സ്കോട്ട്‌ലൻഡും തമ്മിൽ
ഗ്രൂപ്പിൽ ഇന്ന് രാത്രി 7.30ന് തുടങ്ങുന്ന മറ്റൊരു മത്സരത്തിൽ സെമി ഉറപ്പിച്ചു കഴിഞ്ഞ പാകിസ്ഥാനും പുറത്തായിക്കഴിഞ്ഞ സ്കോട്ട്‌ലാൻഡും തമ്മിൽ ഏറ്റുമുട്ടും. സമ്പൂർണ ജയവുമായി സെമിയിലേക്ക് പോകാൻ പാകിസ്ഥാൻ ലക്ഷ്യം വയ്ക്കുമ്പോൾ അട്ടിമറിയിലൂടെ ആശ്വാസ ജയമാണ് സ്കോട്ടിഷ് സ്വപ്നനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |