ദുബായ്: ഇന്ത്യൻ ആരാധകരുടെ പ്രാർത്ഥനകൾ വിഫലമായി. അഫ്ഗാനിസ്ഥാനെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തി രണ്ടാം ഗ്രൂപ്പിൽ നിന്ന് ന്യൂസിലാൻഡ് ഐ സി സി ടി ട്വന്റി ലോകകപ്പിന്റെ സെമിഫൈനലിലേക്ക് യോഗ്യത നേടി. പാകിസ്ഥാൻ നേരത്തെ തന്നെ സെമിഫൈനൽ യോഗ്യത ഉറപ്പിച്ചിരുന്നു. ഇന്ന് നടന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തിയെങ്കിൽ മാത്രമേ ഇന്ത്യക്ക് സെമിഫൈനലിലേക്ക് കടക്കാൻ സാധിക്കുമായിരുന്നുള്ളു. ഇനി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ നമീബിയയെ പരാജയപ്പെടുത്തിയാലും ഇന്ത്യക്ക് സെമിഫൈനൽ യോഗ്യത നേടാൻ സാധിക്കില്ല. ഇതോടെ മുൻ ചാമ്പ്യന്മാരായ ഇന്ത്യ സെമി കാണാതെയാണ് ദുബായിൽ നിന്ന് മടങ്ങുന്നത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 124 റൺസ് നേടി. മറുപടി ബാറ്റിംഗിൽ 18.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലാൻഡ് ലക്ഷ്യം കണ്ടു. 42 പന്തിൽ 40 റൺസെടുത്ത ക്യാപ്ടൻ കെയ്ൻ വില്ല്യംസണും 32 പന്തിൽ 36 റണ്ണെടുത്ത വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഡോവൺ കോൺവെയുമാണ് ന്യൂസിലാൻഡിനെ വിജയത്തിലേക്ക് നയിച്ചത്.
നേരത്തെ കിവീസ് ബൗളിംഗിന് മുന്നിൽ പതറി ആരംഭിച്ച അഫ്‌ഗാൻ ബാറ്രിംഗ് ഒരു ഘട്ടത്തിൽ തകർന്നടിയുമെന്ന് തോന്നിച്ചു, എന്നാൽ ആറ് ഫോറുകളും മൂന്ന് സിക്‌സറുമടക്കം 48 പന്തുകളിൽ 73 റൺസ് നേടിയ നജീബുളള സദ്രാൻ നടത്തിയ ഒറ്റയാൾ പോരാട്ടമാണ് അഫ്‌ഗാന് പൊരുതാനുളള സ്‌കോർ നൽകിയത്. ആദ്യ പവർപ്ളേ സമയത്ത് അഫ്‌ഗാന് മൂന്ന് മുൻനിര വിക്കറ്റുകൾ അഫ്‌ഗാന് നഷ്‌ടമായി.
അഫ്ഗാൻ ഓപ്പണർമാർ ഹസ്രത്തുളള സസായി(2), മുഹമ്മദ് ഷഹസാദ്(4), റഹ്‌മത്തുളള ഗുർബാസ്(6), ഗുൽബാദിൻ നയിബ്(15), സദ്രാൻ (73), മുഹമ്മദ് നബി (14),ജനത്ത്(2), റഷീദ് ഖാൻ(3) എന്നിവർ പുറത്തായി. മുജീബ് ഉർ റഹ്‌മാൻ റണ്ണൊന്നും നേടാതെ പുറത്താകാതെ നിന്നു. ന്യൂസിലാന്റിന് വേണ്ടി ട്രെന്റ് ബോൾട്ട് നാല് ഓവറുകളിൽ 17 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ നേടി. ടിം സൗത്തി രണ്ടും, ഇഷ് സോധി, മിൽനെ,ട്രെന്റ് ബോൾട്ട് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |