ന്യൂഡൽഹി: ഐ സി സി ടി ട്വന്റി ലോകകപ്പിന്റെ സെമിഫൈനൽ പോലും കാണാതെ പുറത്തേക്കു പോകുന്ന ഇന്ത്യൻ ടീമിനെ കടുത്ത ഭാഷയിൽ വിമർശിച്ച് മുൻ ഇന്ത്യൻ നായകൻ കപിൽദേവ്. ഇന്ത്യൻ താരങ്ങൾ ഐ പി എല്ലിലെ പണക്കൊഴുപ്പിനു പിറകേ പോകുന്നുവെന്നും ദേശീയ ടീമിനു വേണ്ടി കളിക്കാൻ അവർക്ക് ഇപ്പോൾ താത്പര്യമില്ലെന്നും ആരെയും പേരെടുത്ത് പറയാതെ കപിൽദേവ് സൂചിപ്പിച്ചു. ഒരു ദേശീയ വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിലാണ് കപിൽദേവ് തന്റെ നയം വ്യക്തമാക്കിയത്.
ഐ പി എൽ പോലുള്ള ലീഗുകളിൽ കളിക്കരുതെന്നല്ല താൻ പറയുന്നതെന്നും എന്നാൽ ദേശീയ ടീമിനു കളിക്കുന്നതിന് മുൻഗണന നൽകാൻ താരങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ സമയത്ത് ഇന്ത്യക്കു വേണ്ടി കളിക്കുക എന്നത് വളരെയേറെ അഭിമാനമുള്ള കാര്യമായിരുന്നുവെന്നും അന്നത്തെ ക്രിക്കറ്രർമാരിൽ വളരെയേറെ ദേശീയബോധം ഉണ്ടായിരുന്നുവെന്നും കപിൽദേവ് കൂട്ടിച്ചേർത്തു. നേരത്തെ സംഭവിച്ച തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊള്ളുകയന്നതാണ് ഇനി ചെയ്യാവുന്ന കാര്യമെന്നും ഭാവിയിലെങ്കിലും ഇന്ത്യയുടെ ദേശീയ ടീമിന്റെ മത്സരങ്ങളെ ബാധിക്കാത്ത രീതിയിൽ ഐ പി എൽ മുതലായ ടൂർണമെന്റുകൾ ക്രമീകരിക്കാൻ ബി സി സി ഐ ശ്രദ്ധിക്കണമെന്ന് കപിൽദേവ് സൂചിപ്പിച്ചു.
കിരീടം നേടാൻ ഏറ്റവും കൂടുതൽ സാദ്ധ്യത കല്പിച്ചിരുന്ന ഇന്ത്യ സെമിഫൈനൽ പോലും കാണാതെയാണ് ദുബായിൽ നിന്നും മടങ്ങുന്നത്. ആദ്യ രണ്ട് മത്സരങ്ങളിൽ പാകിസ്ഥാനോടും ന്യൂസിലാൻഡിനോടും ഏറ്റ കനത്ത പരാജയത്തിനു ശേഷം സ്കോട്ട്‌ലാൻഡിനേയും അഫ്ഗാനിസ്ഥാനേയും വൻ മാർജിനിൽ ഇന്ത്യ തോല്പിച്ചിരുന്നെങ്കിലും സെമി യോഗ്യത നേടാൻ അത് മതിയായിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |