പാലക്കാട്: ആലത്തൂരിൽ നിന്ന് ഇരട്ട സഹോദരിമാരടക്കം നാലു കുട്ടികളെ കാണാതായ സംഭവത്തിൽ ട്വിസ്റ്റ്. നാല് ഒൻപതാം ക്ലാസ് വിദ്യാർത്ഥികളും വീട് വിട്ടിറങ്ങിയത് വീട്ടുകാർ പ്രണയത്തെ എതിർത്തതിനാലെന്ന് ആർ.പി.എഫിന് മൊഴി നൽകിയതായാണ് റിപ്പോർട്ട്. തങ്ങൾ പരസ്പരം ഇഷ്ടത്തിലായിരുന്നുവെന്നും വീട്ടുകാർ എതിർത്തതോടെ വീട് വിട്ടിറങ്ങുകയായിരുന്നുവെന്നുമാണ് കുട്ടികൾ കോയമ്പത്തൂർ ആർ.പി.എഫിനോട് വെളിപ്പെടുത്തിയത്.
കുട്ടികൾ നാടുവിട്ട് പോയത് ഗെയിം കളിക്കാനാണെന്നായിരുന്നു കേരളാ പൊലീസ് നേരത്തെ വിശദീകരിച്ചത്. ഫ്രീ ഫയർ മൊബൈൽ ഗെയിം നാല് പേരെയും സ്വാധീനിച്ചിരുന്നുവെന്നും നാല് പേരും ഗെയിമിൽ ഒരു സ്ക്വാഡ് ആയിരുന്നുവെന്നുമാണ് സഹപാഠികളെ ചോദ്യം ചെയ്ത ശേഷം പൊലീസ് പറഞ്ഞത്.
ആലത്തൂരില്‍നിന്ന് വീട്ടില്‍ നിന്നിറങ്ങിയ ഇരട്ടസഹോദരിമാരും സഹപാഠികളായ രണ്ട് ആണ്‍കുട്ടികളും ആദ്യം പൊള്ളാച്ചിക്കാണ് പോയത്. പിന്നീട് ഊട്ടിയിലെത്തിയ ഇവര്‍ ബസ് സ്റ്റാന്‍ഡിന് സമീപം ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചു. ഇന്ന് ഊട്ടിയില്‍ നിന്നാണ് നാല് പേരും കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. റെയില്‍വേ പൊലീസ് കണ്ടെത്തുമ്പോള്‍ 9100 രൂപയും 40,000 രൂപ വിലവരുന്ന ഡയമണ്ട് ലോക്കറ്റും ചെയ്‌നും ഇവരുടെ പക്കലുണ്ടായിരുന്നു.
ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഇരട്ട സഹോദരിമാരെയും സുഹൃത്തുക്കളായ 2 ആൺകുട്ടികളെയും കഴിഞ്ഞ മൂന്നാം തീയതിയാണ് വീട്ടിൽ നിന്നും കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടികൾ തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചന ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു ഗോവിന്ദപുരം ചെക്ക്‌പോസ്‌റ്റ് വഴി തമിഴ്‌നാട്ടിലേക്ക് കടന്ന ഇവരിൽ ഫോണുണ്ടായിരുന്ന ഒരാൾ അതിർത്തി കടന്നയുടൻ ഫോൺ ഓഫ് ചെയ്‌തിരുന്നു. പാലക്കാട് ബസ് സ്‌റ്റാൻഡിലൂടെ ഇവർ പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. കൊവിഡ് കാല ഇടവേളയ്‌ക്ക് ശേഷം സ്‌കൂൾ തുറന്നതോടെയാണ് ഇവരെ കാണാതായത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |