കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളിലൊന്നെന്ന പെരുമയോടെ ലുലു ഗ്രൂപ്പ് തിരുവനന്തപുരം ടെക്‌നോപാർക്കിന് സമീപം ആക്കുളത്ത് ഒരുക്കിയ ലുലുമാളിന്റെ ഉദ്ഘാടനം ഡിസംബർ 16ന് നടക്കും. രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഷോപ്പിംഗിനായി 17 മുതൽ പൊതുജനങ്ങൾക്ക് പ്രവേശിക്കാം.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അദ്ധ്യക്ഷത വഹിക്കും. കേന്ദ്രമന്ത്രി വി. മുരളീധരൻ, സംസ്ഥാന മന്ത്രിമാർ, ശശി തരൂർ എം.പി., പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ഗൾഫ് രാജ്യങ്ങളിലെ മന്ത്രിമാർ, വ്യവസായ പ്രമുഖർ തുടങ്ങിയവർ സന്നിഹിതരാകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു.
കൊവിഡ് ചട്ടപ്രകാരമുള്ള ചടങ്ങിൽ ക്ഷണിതാക്കൾക്ക് മാത്രമാണ് പ്രവേശനമെന്ന് ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻസ് ഡയറക്‌ടർ വി. നന്ദകുമാർ പറഞ്ഞു. തിരുവനന്തപുരം മാളിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്ന് എല്ലാ അനുമതിയും ലഭിച്ചതായി ലുലു തിരുവനന്തപുരം റീജിയണൽ ഡയറക്‌ടർ ജോയ് സദാനന്ദൻ നായർ പറഞ്ഞു.
കേരളത്തിലെ
രണ്ടാം ലുലുമാൾ
ലോക ശ്രദ്ധതന്നെ ആകർഷിച്ച കൊച്ചി ഇടപ്പള്ളിയിലെ ലുലുമാളിന് ശേഷം ലുലു ഗ്രൂപ്പ് കേരളത്തിൽ ഒരുക്കിയ രണ്ടാമത്തെ മാളാണ് തിരുവനന്തപുരത്തേത്.
തിരുവനന്തപുരം മാളിന്റെ നിർമ്മാണച്ചെലവ് : ₹2,000 കോടി
വിസ്‌തീർണം 20 ലക്ഷത്തോളം ചതുരശ്ര അടി
മുഖ്യ ആകർഷണം : രണ്ടുലക്ഷം ചതുരശ്ര അടിയുള്ള ലുലു ഹൈപ്പർമാർക്കറ്റ്
ലുലു കണക്‌ട്, ലുലു സെലിബ്രേറ്റ് എന്നിവ ഉൾപ്പെടെ 200ലേറെ രാജ്യാന്തര ബ്രാൻഡുകൾ
12 സിനിമ സ്‌ക്രീനുകൾ
കുട്ടികൾക്കായി 80,000 ചതുരശ്ര അടി വിനോദ കേന്ദ്രം
2,500 പേർക്ക് ഇരിക്കാവുന്ന ഫുഡ്കോർട്ട്
പാർക്കിംഗ് വിശാലം
ടൂവീലർ ഉൾപ്പെടെ 3,500 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനായി എട്ട് നിലകളിലായുള്ള മൾട്ടിലെവൽ പാർക്കിംഗ് കേന്ദ്രം മാളിന്റെ സവിശേഷതയാണ്. ബേസ്‌മെന്റിൽ മാത്രം 1,000 വണ്ടികൾ പാർക്ക് ചെയ്യാം; ഓപ്പൺ പാർക്കിംഗ് സ്ഥലത്ത് 500 വാഹനങ്ങളും.
ഗതാഗത തടസമില്ലാതെ മാളിലേക്ക് പ്രവേശിക്കാനും തിരിച്ചിറങ്ങാനും പാർക്കിംഗ് മാനേജ്‌മെന്റ് സിസ്‌റ്റം, ഇന്റലിജൻഡ് പാർക്കിംഗ് ഗൈഡൻസ് എന്നീ നൂതന സംവിധാനങ്ങൾ
മാളിന്റെ രൂപരേഖ തയ്യാറാക്കിയത് ബ്രിട്ടീഷ് ആർക്കിടെക്‌റ്റ് സ്ഥാപനമായ ഡിസൈൻ ഇന്റർനാഷണൽ; മാളിലെ ട്രാഫിക് സംവിധാനത്തെ കുറിച്ച് പഠിച്ചതും ഈ കമ്പനിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |