ന്യൂഡൽഹി: രാഷ്‌ട്രപതിഭവനിൽ നടന്ന പ്രൗഢഗംഭീര ചടങ്ങിൽ 2020ലെ പദ്മ അവാർഡുകൾ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് വിതരണം ചെയ്‌തു. ആത്മീയ നേതാവ് ശ്രീ എം (മുംതാസ് അലി), നിയമപണ്ഡിതൻ അന്തരിച്ച എൻ.ആർ മാധവമേനോന് (മരണാനന്തര ബഹുമതി)വേണ്ടി വിധവ രമാദേവി എന്നിവർ പദ്മവിഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി.
ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി എം.കെ. കുഞ്ഞോൾ, അരുണാചൽപ്രദേശിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നായകൻ സത്യനാരായൺ മുണ്ടയൂർ, നാനോടെക്‌നോളജി വിദഗ്ദ്ധനും മദ്രാസ് ഐ.ഐ.ടി അദ്ധ്യാപകനുമായ പ്രൊഫ.ടി. പ്രദീപ് എന്നിവർ പദ്മശ്രീ പുരസ്കാരവും സ്വീകരിച്ചു. കേരളത്തിൽ നിന്നുള്ള പദ്മ അവാർഡ് ജേതാക്കളായ പാവകളി ആചാര്യ മൂഴിക്കൽ പങ്കജാക്ഷി, ഹിന്ദിഭാഷ പണ്ഡിതൻ എൻ.ചന്ദ്രശേഖരൻ നായർ, സസ്യശാസ്ത്രജ്ഞൻ കെ.എസ്. മണിലാൽ എന്നിവർ ചടങ്ങിനെത്തിയില്ല.
മരണാനന്തര ബഹുമതിയായി നൽകിയ പദ്മവിഭൂഷൺ പുരസ്‌കാരം മുൻ കേന്ദ്രമന്ത്രിമാരായ ജോർജ് ഫെർണാണ്ടസിന് വേണ്ടി ഭാര്യ ലൈലാ കബീറും അരുൺ ജെയ്റ്റ്‌ലിക്ക് വേണ്ടി ഭാര്യ സംഗീതാ ജെയ്‌റ്റ്ലിയും സുഷമസ്വരാജിന് വേണ്ടി മകൾ ബാൻസുരി സ്വരാജും മുൻ കേന്ദ്രമന്ത്രിയും മുൻ ഗോവമുഖ്യമന്ത്രിയുമായ മനോഹർ പരീക്കറിന് മരണാനന്തര ബഹുമതിയായി ലഭിച്ച പദ്മഭൂഷൺ മകൻ ഉത്‌പൽ പരീക്കറും ഏറ്റുവാങ്ങി.
ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ചന്നുലാൽ മിശ്ര (പദ്മവിഭൂഷ
ൺ), ഒളിമ്പ്യൻ ബാഡ്മിന്റൺ താരം പി.വി. സിന്ധു (പദ്മഭൂഷൺ),
സിനിമാ നിർമ്മാതാവ് ഏക്താ കപൂർ, ബോളിവുഡ് താരം കങ്കണ റണൗട്ട് (പദ്മശ്രീ) തുടങ്ങിയവരും പുരസ്കാരം സ്വീകരിച്ചു.
ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |