വാഷിംഗ്ടൺ: മദ്യത്തിന് അടിമയായിരുന്ന കാലത്തെ ജീവിതാനുഭവങ്ങൾ വെളിപ്പെടുത്തി പ്രശസ്ത അമേരിക്കൻ ഗായിക ജസിക്ക സിംപ്‌സൺ. നാല് വർഷക്കാലം കടുത്ത മദ്യാപാനിയായിരുന്നു ജസിക്ക. മദ്യപാന ആസക്തി തന്നെ തകർത്തുകളയുമെന്ന് ഭയപ്പെട്ടിരുന്നെന്നും അതിൽ നിന്നും മോചനം നേടാൻ ഏറെ പരിശ്രമിച്ചെന്നും ജസിക്ക വെളിപ്പെടുത്തി. സുഹൃത്തുക്കളുടെ പിന്തുണയോടെയാണ് മദ്യവിമുക്തി നേടിയതെന്ന് ജസിക്ക പറഞ്ഞു. തന്റെ പഴയ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ജസിക്ക ചിത്രത്തിന് താഴെ മദ്യവിമുക്തി നേടിയതിനെക്കുറിച്ച് വിവരിച്ചു. 2017 നവംബർ ഒന്നിന് അതിരാവിലെയുള്ള എന്റെ അവസ്ഥയാണ് ചിത്രത്തിൽ കാണുന്നത്. അന്ന് എന്നെ കണ്ടാൽ ആരും തിരിച്ചറിയുമായിരുന്നില്ല. സ്വയം കണ്ടെത്താനും കെട്ടുപൊട്ടിച്ചെറിഞ്ഞ് സൂക്ഷ്മമായി വിശകലനം ചെയ്യാനും എനിക്കൊരുപാട് കാര്യങ്ങളുണ്ടായിരുന്നു. എന്റെ ഉള്ളിലെ വെളിച്ചം തിരിച്ചുപിടിക്കാനും ആത്മാഭിമാനം തിരികെ നേടാനും ഞാൻ പോരാടി. എന്റെ മനസ്സും ശരീരവും ഒരേ ദിശയിൽ ചലിക്കണമെന്നാണ് ആ നിമിഷങ്ങളിലൊക്കെയും ഞാൻ ആഗ്രഹിച്ചത്. അല്ലായിരുന്നെങ്കിൽ മദ്യം എന്നെ നശിപ്പിക്കുമായിരുന്നു. മദ്യപാനം പൂർണമായും ഉപേക്ഷിച്ചതിനു ശേഷം ഞാൻ എന്നെ ബഹുമാനിക്കാൻ പഠിച്ചു. യഥാർത്ഥത്തിൽ മദ്യം അല്ല, ഞാൻ ആയിരുന്നു പ്രശ്നക്കാരി. ഞാൻ എന്നെ സ്നേഹിക്കുകയോ ബഹുമാനിക്കുകയോ ചെയ്തിരുന്നില്ല. മദ്യം ഉപേക്ഷിച്ചതോടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായി. ജെസിക്കയുടെ തുറന്നുപറച്ചിലിനെ അഭിനന്ദിച്ച് നിരവധിപേരാണ് പോസ്റ്റിന് താഴെ കമന്റിട്ടിരിക്കുന്നത്. ഗായികയായ കാർനി വിൽസണും സമാനമായ ജീവിതാവസ്ഥയെക്കുറിച്ച് പ്രതികരണക്കുറിപ്പിലൂടെ വെളിപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |